ഒമാൻ തുറമുഖങ്ങൾക്ക് അന്തർദേശീയ അംഗീകാരം
മസ്കത്ത്: ഒമാനിലെ തുറമുഖങ്ങൾക്ക് അന്തർദേശീയ അംഗീകാരം. കണ്ടെയ്നർ കപ്പലുകളിലെ ചരക്കുകൾ അതിവേഗത്തിൽ കൈകാര്യംചെയ്യുന്ന രാജ്യങ്ങളിൽ ഒമാനും മുൻനിരയിലാണെന്ന് യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെൻറ് പുറത്തിറക്കിയ യു.എൻ.സി.ടി.എ.ഡി വാർഷിക സൂചിക പറയുന്നു.
ഒമാനിലെ തുറമുഖങ്ങളിൽ കപ്പലുകൾ പ്രവേശിച്ച് ചരക്കിറക്കിയശേഷം പുറത്തുപോകുന്നതിന് ശരാശരി 12.5 മണിക്കൂർ മാത്രമാണ് എടുക്കുന്നതെന്ന് സൂചികയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഒമാനും പോളണ്ടും യു.എ.ഇയുമാണ് കണ്ടെയ്നർ കപ്പലുകൾ കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അതിനാൽ ട്രാൻസ്ഷിപ്പ്മെൻറുകളിൽ നല്ല പങ്കും ഈ രാജ്യങ്ങളിലാണ്. കോവിഡ് മഹാമാരിക്കുമുമ്പ് സ്വീകരിച്ച ഡിജിറ്റൽ നടപടിക്രമങ്ങളുടെ മെച്ചം ഒമാനിലെ തുറമുഖങ്ങൾക്കുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
വാണിജ്യപ്രവർത്തനങ്ങൾക്ക് പ്രീ-കസ്റ്റംസ് ക്ലിയറൻസ്, കപ്പൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഷിപ്പിങ് വിവരങ്ങൾ ഇലക്ട്രോണിക്കായി നൽകുന്നതിനുള്ള സംവിധാനം, ഡോക്യുമെന്റെഷനും പേമെൻറ് എക്സ്ചേഞ്ചിനുമായുള്ള ഇലക്ട്രോണിക് സേവനങ്ങൾ എന്നിവ തുറമുഖങ്ങളുടെ പ്രവർത്തനത്തെ സുഗമമാക്കി. ഒമാനിലെ തുറമുഖങ്ങൾക്ക് ആഗോളതലത്തിലുള്ള അംഗീകാരമായാണ് സൂചികയിലെ സ്ഥാനത്തെ വിലയിരുത്തുന്നത്.
2040ഓടെ ഒമാനെ ആഗോള ചരക്കുഗതാഗതത്തിന്റെ കേന്ദ്രമാക്കി വളർത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുറമുഖങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുള്ള ഡിജിറ്റൽ നടപടികളടക്കം അസിയാദും സഹോദര സ്ഥാപനങ്ങളും കൈക്കൊണ്ടുവരുന്നത്. ഇതിനുള്ള അംഗീകാരമായാണ് സൂചികയിലെ സ്ഥാനത്തെ വിലയിരുത്തുന്നത്.