സൗദിയിൽ റമദാനിൽ ഇഅ്തികാഫിനും ഇഫ്താറുകൾക്കും വിലക്ക്

സൗദിയിൽ റമദാനിൽ ഇഅ്തികാഫിനും ഇഫ്താറുകൾക്കും വിലക്ക്

റിയാദ്: റമദാനിൽ രാജ്യത്തെ മസ്ജിദുകളിൽ ഇഅ്തികാഫിനും (ഭജനമിരിക്കൽ) സമൂഹ ഇഫ്താറുകൾക്കും വിലക്കേർപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചു. ആരോഗ്യ, ഇസ്‌ലാമിക, ടൂറിസ, മുനിസിപ്പൽ മന്ത്രാലയങ്ങൾ അടങ്ങിയ മന്ത്രിതല സമിതിയാണ് ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തി റമദാനിലും ഈദുൽ ഫിത്ർ ദിവസങ്ങളിലും ബാധമാക്കേണ്ട മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്.

മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇഅ്തികാഫും ഇഫ്താറും അത്താഴ വിതരണവും വിലക്കും. പെരുന്നാൾ നമസ്‌കാരം നടക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓപ്പൺ ബൂഫെയും വിലക്കിയിട്ടുണ്ട്. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ച് ഷോപ്പിംഗ് സെന്ററുകളും ഷോപ്പിംഗ് മാളുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കും.

അതേസമയം, രാജ്യത്തെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും മതപ്രഭാഷണങ്ങൾ നടത്താൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അനുമതി നൽകി. മതപ്രഭാഷണങ്ങൾ പത്തു മിനിറ്റിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

പള്ളികളിൽ മതപഠന ക്ലാസുകൾക്കും മറ്റു പ്രഭാഷണങ്ങൾക്കുമുള്ള താൽക്കാലിക വിലക്ക് തുടരും. മതപഠന ക്ലാസുകളും മറ്റു പ്രഭാഷണങ്ങളും വിദൂര രീതിയിൽ തുടരാവുന്നതാണ്. ഇക്കാര്യം അറിയിച്ച് പ്രവിശ്യകളിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകൾക്ക് വകുപ്പ് മന്ത്രി സർക്കുലർ അയച്ചു.

Share this story