ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ തൊഴിലുടമക്ക് നഷ്ടപരിഹാരത്തിന് ഇൻഷുറൻസ്

ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ തൊഴിലുടമക്ക് നഷ്ടപരിഹാരത്തിന് ഇൻഷുറൻസ്

റിയാദ്: ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം, ജോലി ചെയ്യാൻ വിസമ്മതിക്കൽ, കാർ കാലാവധി പൂർത്തിയാക്കാൻ ആഗ്രഹിക്കാതിരിക്കൽ എന്നീ സാഹചര്യങ്ങളിൽ തൊഴിലുടമകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന നിലക്ക് ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. സൗദിയിൽ ഇൻഷുറൻസ് മേഖലക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് പുതിയ ഇൻഷുറൻസ് പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. രണ്ടു വർഷ കാലാവധിയുള്ള ഇൻഷുറൻസ് പോളിസി നിരക്ക് 500 റിയാലിൽ കുറവായിരിക്കും.

ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനെ കുറിച്ച പഠനങ്ങളും നടപടിക്രമങ്ങളും സെൻട്രൽ ബാങ്കുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം വൈകാതെ പ്രഖ്യാപിക്കും. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടുകയോ പ്രൊബേഷൻ കാലമായ മൂന്നു മാസത്തിനു ശേഷം തൊഴിൽ കരാർ കാലാവധിയിൽ ശേഷിക്കുന്ന കാലം ജോലിയിൽ തുടരാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്‌മെന്റ് ചെലവ് ഇനത്തിലുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ പുതിയ തീരുമാനം സഹായിക്കും.

Share this story