സൗദിയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൈനിക മേളയുടെ പവലിയനുകളെല്ലാം വിറ്റഴിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ആദ്യ വേള്‍ഡ് ഡിഫന്‍സ് ഷോയുടെ എല്ലാ പവലിയനുകളും വിറ്റഴിച്ചതായി സംഘാടകര്‍ അറിയിച്ചു.

മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോ നടക്കുന്നത്. 37 രാജ്യങ്ങളില്‍ നിന്നുള്ള 450 ലധികം കമ്പനികള്‍ക്ക് അവരുടെ വായു-കര-കടല്‍-ബഹിരാകാശ സുരക്ഷാ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ ഒരുങ്ങുന്നത്.

ആഗോള പ്രതിരോധ-വ്യവസായ മേഖലയില്‍നിന്നുള്ളവര്‍ സൗദിയുടെ പ്രതിരോധ വിപണിയില്‍ വലിയ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസമാണ് എല്ലാ പവലിയനുകളും ഇത്രവേഗം വിറ്റഴിയാന്‍ കാരണമായതെന്നും വേള്‍ഡ് ഡിഫന്‍സ് ഷോ സിഇഒ ആന്‍ഡ്രൂ പിയര്‍സി അഭിപ്രായപ്പെട്ടു.

ആഗോള സൈനിക മേഖലയില്‍ മുന്‍നിരയിലുള്ള രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ആണ് വേള്‍ഡ് ഡിഫന്‍സ് ഷോയുടെ സംഘാടകര്‍.

Share this story