നിയന്ത്രണങ്ങളിൽ ഇളവുകൾ: ദുബായ് എക്‌സ്‌പോയിൽ മാസ്‌ക് നിർബന്ധമല്ല

ദുബായ്: ദുബായ് എക്‌സ്‌പോയിൽ ഇനി മുതൽ മാസ്‌ക് നിർബന്ധമല്ല. തുറസ്സായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമല്ലെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സ്‌പോ അധികൃതരുടെ തീരുമാനം. അതേസമയം, അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. ശനിയാഴ്ച്ച മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു.

കോവിഡ് രോഗ ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്റെയ്നും ആവശ്യമില്ല. ഇതിന് പകരമായി ഇവർ അഞ്ച് ദിവസത്തെ ഇടവേളകളിലായി രണ്ട് പിസിആർ പരിശോധനകൾക്ക് വിധേയരാകണം. മാർച്ച് 1 മുതൽ യുഎഇയിലേക്ക് വരുന്ന, പൂർണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് പിസിആർ പരിശോധനയും ആവശ്യമില്ല. പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർ ക്യുആർ കോഡുള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്.

വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരേക്കേണ്ടതുണ്ട്. അല്ലെങ്കിൽ, യാത്രാ തിയതി മുതൽ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ക്യു ആർ കോഡുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

എന്നാൽ, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ഇവന്റ് സംഘാടകർ നിർബന്ധിക്കുന്നില്ലെങ്കിലും, ആൾക്കൂട്ടം കൂടുതലുള്ള എക്‌സ്‌പോ വേദികളിൽ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യമെന്ന് എക്‌സ്‌പോ അധികൃതർ നിർദ്ദേശിച്ചു

Share this story