ശൈഖ് ഖലീഫയ്ക്ക് കണ്ണീരോടെ വിട: അന്ത്യവിശ്രമം ബതീനിൽ

നഫീദ്.  എം.പി
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് കണ്ണീരോടെ വിട. അബുദബി ബതീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം. ഇന്നലെ രാത്രിയാണ് ഖബറടക്കം നടന്നത്. യു.എ.ഇയിൽ നാൽപതും മറ്റു ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്.

2004 മുതൽ യു.എ.യുടെ പ്രസിഡന്റും സർവ സൈന്യാധിപനും അബുദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്യാൻ. യുഎ.ഇയിലെ വിവിധ ഇമാറാത്തുകളിലെ ഭരണാധികാരികളും നേതാക്കളും ഖബറടക്ക ചടങ്ങിൽ സംബന്ധിച്ചു. ബതീൻ സുൽത്താൻ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും രാജ്യത്തെ എല്ലാ പള്ളികളിലും നടന്ന മയ്യിത്ത് നിസ്‌കാരത്തിൽ ജനലക്ഷങ്ങൾ പങ്കെടുത്തു.  രാജ്യത്തെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാർഥനകളും ഇന്നലെ സന്ധ്യാ നമസ്‌കാര ശേഷം നടന്നു.

പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും  മൂന്ന് ദിവസത്തെ അവധിയാണ്്. ചൊവ്വാഴ്ചയാണ് സ്ഥാപനങ്ങളും മറ്റും തുറന്നു പ്രവർത്തിക്കുക. ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ലോകനേതാക്കളുടെ അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. അമേരിക്ക,ചൈന, റഷ്യ, യൂറോപ്യൻ യൂനിയൻ നേതാക്കളും ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ദു:ഖം പ്രകടിപ്പിച്ച് ലോക നേതാക്കൾ സന്ദേശങ്ങൾ അയച്ചു. അബുദബിയിലെ കൊട്ടാരത്തിൽ കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ലോകനേതാക്കളെ സ്വീകരിക്കുന്നുണ്ട്. ദുഃഖാചരണം പൂർത്തിയാകുന്നതോടെയാകും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട് .

Share this story