മെസ്സിയുടെ ബിഷ്‌ടിന് ഒരു മില്യൺ ഡോളർ ഓഫറുമായി ഒമാൻ പാർലമെന്റ് അംഗം

ലോകകപ്പ് സമ്മാനദാന ചടങ്ങിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സമ്മാനിച്ച ബിഷ്‌ടിന് (ആചാരപരമായ അറബിക് വസ്ത്രം) ഒരു മില്യൺ ഡോളർ വാഗ്‌ദാനം ചെയ്‌ത്‌ ഒമാനി അഭിഭാഷകനും രാജ്യത്തെ പാർലമെന്റ് അംഗവുമായ അഹമദ് അൽ ബർവാനി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം.

"എന്റെ സുഹൃത്ത് മെസ്സി, ലോകകപ്പ് നേടിയതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. (ഖത്തർ അമീർ) നിങ്ങളുടെ തോളിൽ മഹത്വത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ ഒരു ബിഷ്ത് അണിയിച്ചപ്പോൾ എന്നെ വല്ലാതെ അമ്പരപ്പിച്ചു" ബർവാനി തന്റെ ട്വീറ്റിൽ പറയുന്നു. "ആ ബിഷ്‌ട് എനിക്ക് നൽകാൻ ഞാൻ നിങ്ങൾക്ക് ഒരു ദശലക്ഷം ഡോളർ വാഗ്‌ദാനം ചെയ്യുന്നു" ബർവാനി കൂട്ടിച്ചേർത്തു.

ലോകകപ്പ് ട്രോഫി ഉയർത്തുമ്പോൾ മെസ്സി ധരിച്ചിരുന്ന വസ്ത്രത്തിന്റെ യഥാർത്ഥ വില 2200 ഡോളറാണ്. വിവാഹങ്ങൾക്കും, ബിരുദദാനങ്ങൾക്കും, ഔദ്യോഗിക പരിപാടികൾക്കും പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത ഗൗണാണിത്. കടുത്ത ഫുട്ബോൾ ആരാധകനായ അഹമ്മദ് അൽ-സലേമിന്റെ കുടുംബ കമ്പനിയാണ് ഇത് നിർമ്മിച്ചത്.

നേരത്തെ ലോകകപ്പ് സമ്മാന വേദിയിൽ ബിഷ്‌ട് ധരിച്ച് മെസ്സി കപ്പ് ഉയർത്തിയതിന് തൊട്ടുപിന്നാലെ നിരവധി അർജന്റീന ആരാധകരാണ് ഈ പരമ്പരാഗത അറബിക് വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്‌.


 

Share this story