സൗദിയില്‍ റെയ്ഡ് തുടരുന്നു; 16,000 പേര്‍ പിടിയിലായി, 8,885 പേരെ നാടുകടത്തി

റിയാദ്: ഈ മാസം ആറു മുതല്‍ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 9,402 ഇഖാമ നിയമ ലംഘകരും 4,225 നുഴഞ്ഞുകയറ്റക്കാരും 2,616 തൊഴില്‍ നിയമ ലംഘകരും അടക്കം 16,243 പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 301 പേരും അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 16 പേരും നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 18 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.

നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 3,716 വനിതകള്‍ അടക്കം 50,132 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരുന്നു. ഒരാഴ്ചക്കിടെ 8,885 നിയമ ലംഘകരെ നാടുകടത്തി.

സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 2,871 പേര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് 39,571 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share this story