സൗദിയുമായി വെടിനിർത്തലിന് ഹൂതികൾ രംഗത്ത്: സൻആ വിമാനത്താവളവും ഹുദൈദയും തുറക്കാൻ തയാർ

സൗദിയിലെ ജിദ്ദയിലുള്ള എണ്ണ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ വെടിനിർത്തലിന് സന്നദ്ധതയുമായി യമനിലെ ഹൂതികൾ. സൻആ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കാൻ സന്നദ്ധമാണെന്നും ഹൂതികൾ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ എണ്ണ വില 120 ഡോളർ പിന്നിട്ടിരുന്നു. ഹൂതികൾക്കെതിരെ യുഎസ് ഉൾപ്പെടെയുള്ളവരും രംഗത്തുണ്ട്. ഹൂതികൾക്കെതിരെ സഖ്യസേനാ ആക്രമണം തുടരുകയാണ്.

ഇന്നലെയാണ് സൗദിയിലെ ജിദ്ദയിലുള്ള അരാംകോക്ക് പ്ലാന്റിന് നേരെ മിസൈലാക്രമണം നടന്നത്. പ്ലാന്റിൽ നിന്നുള്ള വിതരണം, സംസ്കരണം എന്നിവയെ ആക്രമണം ബാധിച്ചു. ഇതേ തുടർന്ന് വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതിയിലാണ് എണ്ണ വില ഒരു ശതമാനം വർധിച്ചത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില വീണ്ടും 120 ഡോളർ പിന്നിട്ടു. ഇതിനു പിന്നാലെ രൂക്ഷമായ പ്രത്യാക്രമണത്തിലാണ് സൗദി സഖ്യസേന. ഇതിനിടെ, ഇന്നുച്ചക്കാണ് വെടിനിർത്തലിന് ഹൂതികൾ സന്നദ്ധത അറിയിച്ചത്. ഹൂതി നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കാൻ സന്നദ്ധമാണെന്നും ഹൂതികൾ അറിയിച്ചു.

എന്നാൽ നിരവധി തവണ വാക്കു തെറ്റിച്ച ഹൂതികളുടെ പുതിയ പ്രഖ്യാപനത്തോട് ആലോചിച്ചെ പ്രതികരിക്കൂവെന്ന നിലപാടിലാണ് സൗദി അറേബ്യ. നാളെ മുതൽ സൗദിയിൽ പത്ത് ദിനം നീളുന്ന യമൻ സമാധാന ചർച്ച നടക്കുന്നുണ്ട്. ജിസിസി കൗൺസിലിന് കീഴിലാണ് യോഗം. ഇതിലേക്കുള്ള ക്ഷണം ഹൂതികൾ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണത്തിലും ഹൂതികളോടുള്ള നിലപാട് സൗദിക്ക് നിർണായകമാണ്. ജിസാനിലെ സാംത, റിയാദ്, റാസ്തനൂറ, നജ്റാൻ എന്നിവിടങ്ങളിലേക്കും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു.

ഇന്നലെ മാത്രം 19 മിസൈലുകളും ഡ്രോണുകളുമാണ് സൗദിയിലെത്തിയത്. ഹൂതികൾക്കെതിരെ കടുത്ത സൈനിക നടപടിയിൽ സൻആ ഉൾപ്പെടെയുള്ള മിസൈൽ ലോഞ്ചിങ് കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നുണ്ട്. 2014 മുതൽ ശക്തമായ യമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇതിനകം 130,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ 80 ശതമാനം പേർ പട്ടിണിയിലുമാണ്.

Share this story