ഇസ്ലാമിക നാണയങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും പ്രദർശനവുമായി സൗദി
ഇസ്ലാമിക നാണയങ്ങളുടെ പ്രദർശനവുമായി സൗദി അറേബ്യയിലെ കിംഗ് അബ്ദുൾ അസീസ് പബ്ലിക് ലൈബ്രറി. മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക്, കൽച്ചറൽ ഓർഗനൈസേഷന്റെ മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഇസ്ലാമിക നാണയങ്ങളുടെ കൈയെഴുത്തുപ്രതികളുടെയും പ്രദർശനം ആരംഭിച്ചത്. നാല് ദിവസത്തെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.
സൗദി ലൈബ്രറി, നാഷണൽ കമ്മിറ്റി ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കാൽച്ചർ, ഐസെസ്‌കോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സൗദി സാംസ്കാരിക മന്ത്രിയും എൻസിഐഎസ്‌സി ചെയർമാനുമായ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാൻ പരിപാടിക്ക് നേതൃത്വം നൽകി. ഐസെസ്‌കോ ഡയറക്ടർ ജനറൽ ഡോ. സലേം ബിൻ മുഹമ്മദ് അൽ മാലിക് ഉദ്ഘാടനം ചെയ്തു. ഐസെസ്‌കോ യോഗത്തിൽ പങ്കെടുക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള 58 പ്രതിനിധി സംഘത്തലവൻമാരാണ് ചടങ്ങിൽ പങ്കെടുത്തത്.
പല ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുമുള്ള പുരാതന ചരിത്രത്തിന്റെ വശങ്ങൾ വെളിപ്പെടുത്തുന്നതാണ് കൈയെഴുത്തുപ്രതികളുടെയും നാണയങ്ങളുടെയും പ്രദർശനമെന്ന് കെ.പി.എൽ ഡയറക്ടർ ഡോ. ബന്ദർ അൽ മുബാറക് പറഞ്ഞു. ഉമയ്യദ്, അബ്ബാസിദ്, അൻഡലൂഷ്യൻ, ഫാത്തിമിഡ്, അയ്യൂബിദ്, അറ്റബേഗ്, സെൽജുക്, മംലൂക്ക് കാലഘട്ടങ്ങളിലെ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിവയുൾപ്പെടെ 50 അപൂർവ നാണയങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.