ഖത്തറിലെത്തിയ അഫ്ഗാൻ പ്രതിനിധികൾ ജിസിസി പ്രതിനിധികളുമായി ചർച്ച നടത്തി

ഖത്തറിലെത്തിയ അഫ്ഗാന്‍ പ്രതിനിധികളും ജിസിസി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയ ശേഷം, ആദ്യമായാണ് ഗള്‍ഫ് രാഷ്ട്ര പ്രതിനിധികളുമായി ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന്റെ പ്രാധാന്യം ജിസിസി രാജ്യങ്ങള്‍ ചര്‍ച്ചയില്‍ ഊയര്‍ത്തിക്കാട്ടി.

അഫ്ഗാനിസ്താന്റെ പരമാധികാരവും, സ്വാതന്ത്ര്യവും അംഗീകരിക്കുന്നതായും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയില്ലെന്നും യോഗത്തില്‍ ജി.സി.സി പ്രതിനിധികള്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അവകാശങ്ങള്‍ അനുവദിച്ച് സമൂഹത്തിലെ എല്ലാ ഘടകങ്ങളുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് വേണം സര്‍ക്കാരിന്റെ പ്രവര്‍ത്തനം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും വിദ്യഭ്യാസത്തിനുള്ള അവകാശത്തെയും മാനിക്കണമെന്നും ജിസിസി നിര്‍ദേശിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും.

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ മരവിപ്പിച്ച അഫ്ഗാനിസ്ഥാന്റെ അക്കൌണ്ടുകളില്‍ ചിലത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Share this story