റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു

റാസൽഖൈമ: കുടുംബവുമൊത്തു യാത്ര ചെയ്യവേ വാഹനാപകടത്തിൽ മരിച്ച എറണാകുളം കൂവപ്പടി സ്വദേശി ടിന്റു പോൾ (36) ന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്കരിച്ചു. ദുബായിൽ നിന്നുള്ള  എയർ ഇന്ത്യയുടെ വിമാനത്തിലാണ് ടിന്റുവിന്റെ  മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയത്. റാസൽഖൈമയിലെ  അൽ ഹംറയിലുള്ള റാക് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയാണ് ടിന്റു പോൾ.

യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ.സലിം, സാമൂഹ്യ പ്രവർത്തകരായ  ശ്രീധരൻ പ്രസാദ്, പുഷ്പൻ ഗോവിന്ദൻ, നിഹാസ് ഹാഷിം, എ.കെ.സേതുനാഥ്‌, റാസൽഖൈമ ആശുപത്രി ജീവനക്കാരായ ഡോ.സുദീപ് തോമസ്, അസ്മ മൻസൂർ, വിഷ്ണു, ജിതിൻ എബ്രഹാം, ബിജു, ബേസിൽ, സോനു  എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വളരെ വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്. ടിന്റുവിന്റെ ഭർത്താവായ കൃപാശങ്കറാണ് അപകടം നടന്ന വാഹനമോടിച്ചിരുന്നത്. അതുകൊണ്ട് തന്നെ റാസൽഖൈമ പോലീസ് അദ്ദേഹത്തെ പ്രതി ചേർക്കുകയായിരുന്നു. . ഇതോടെ കൃപാശങ്കർ നിയമകുരുക്കിൽ അകപെടുകയും ടിന്റുവിന്റെ ബോഡി നാട്ടിലേക്ക് അയക്കാൻ സാധിക്കാതെ കുടുംബം പ്രതിസന്ധിയിലാവുകയും ചെയ്തു. തുടർന്നാണ് സലാം പാപ്പിനിശ്ശേരിയും എസ്.എ.സലിം ഉൾപ്പെടുന്ന സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തുന്നത്. ശേഷം നടത്തിയ നിയമമുന്നേറ്റത്തിനൊടുവിലാണ് കൃപാശങ്കറിനെതിരെയുള്ള നിയമ  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും  ടിന്റുവിന്റെ ബോഡി നാട്ടിലേക്കെത്തിക്കുവാൻ വേണ്ട നടപടികൾ വേഗത്തിലാക്കുകയും ചെയ്തത്. 

റാസൽഖൈമ ജബൽ ജെയ്സ് മലനിരയിൽനിന്ന് യാത്രചെയ്യവെയാണ് ടിന്റു പോളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെടുന്നത്. ടിന്റു പോളിന് പുറമെ ഭർത്താവ് കൃപാശങ്കർ, മക്കളായ ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി കൃതിൻ ശങ്കർ, ഒന്നര വയസുകാരനായ ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ മാതാവ് സുമതി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ടിന്റുവിനെ സഖർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട്  റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share this story