ഇന്ത്യയിലേക്കുള്ള യാത്ര ഇളവുകൾ; യു എ ഇ- കുവൈറ്റ്‌ ഉൾപ്പടെയുള്ള രാജ്യങ്ങളെകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നിവേദനമയച്ചു

ഷാർജ: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ, കുവൈറ്റ്‌ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും ,സഹമന്ത്രി വി.മുരളീധരനും നിവേദനമയച്ചു. 

മറ്റുരാജ്യങ്ങൾക്ക് നൽകിയ ഇളവുളകിൽ യു.എ.ഇ, കുവൈറ്റ് എന്നി രാജ്യങ്ങളെ ഒഴിവാക്കിയ കേന്ദ്രസർക്കാരിന്റെ നിലപാടിനെ തുടർന്ന് ഇരു രാജ്യങ്ങളിലെയും മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യകാർക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നതെന്നും രണ്ടു രാജ്യങ്ങളിലെയും ഭൂരിഭാഗം താമസക്കാരും വാക്സിൻ സ്വീകരിക്കുകയും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവുകയും ചെയ്ത സാഹചര്യത്തിൽ യു‌.എ.ഇയേയും കുവൈറ്റിനേയും ഗ്രീൻ പട്ടികയിൽപെടുത്താത്തത് പ്രവാസികളോടുള്ള വിവേചനമാണ് ചൂണ്ടികാണിക്കുന്നതെന്നും അദ്ദേഹം നിവേദനത്തിൽ പ്രതികരിച്ചു. പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തെ കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നും സലാം പാപ്പിനിശ്ശേരി  പ്രത്യാശ പ്രകടിപ്പിച്ചു.

Share this story