ഉംറ; വിദേശ തീർത്ഥാടകരിൽ ഒന്നാമത് ഇന്നൊനീഷ്യ: ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

മക്ക: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 2 ദശലക്ഷം തീർത്ഥാടകർ ഇതുവരെ സൗദി അറേബ്യയിൽ എത്തിയെന്ന് കണക്കുകൾ. ജൂലൈ 30ന് ഉംറ സീസൺ ആരംഭിച്ചതു മുതൽ രാജ്യത്തിന് പുറത്ത് നിന്ന് 1,964,964 തീർത്ഥാടകരാണ് രാജ്യത്ത് വ്യോമ, കര, കടൽ മാർഗം എത്തിയത്.

ഏറ്റവും കൂടുതൽ തീർത്ഥാടകരെ അയച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്തോനേഷ്യയാണ് ഒന്നാമത്. 551,410 ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരാണ് ഈ സീസണിൽ രാജ്യത്ത് എത്തിയത്. 3,70,083 തീർത്ഥാടകരുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും 230,794 തീർത്ഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. 150,109 തീർത്ഥാടകരുമായി ഇറാഖും 101,657 തീർഥാടകരുള്ള ഈജിപ്തുമാണ് തൊട്ടുപിന്നിലുള്ളത്. 11,984 തീർത്ഥാടകരെ അയച്ച ബംഗ്ലാദേശ് ഏറ്റവും താഴെയാണ്.

ഉംറ വിസയുടെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി സൗദി അറേബ്യ നീട്ടിയിരുന്നു. തീർത്ഥാടകർക്ക് അവരുടെ വിസ കാലയളവിൽ രാജ്യത്തുടനീളം സഞ്ചരിക്കാനും അനുവാദമുണ്ട്. ഈ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവന പാക്കേജുകളും നൽകുന്നതിന് ഉംറ കമ്പനികളും സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ഓർമപ്പെടുത്തി.

Share this story