ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റിനെതിരെ നടപടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് ഇസ്ലാമിക് രാജ്യമായ ബഹ്‌റൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. പിന്നാലെ അധികൃതര്‍ ഇടപെട്ട് റസ്റ്റോറന്റ് അടച്ചുപൂട്ടി. ഖേദം പ്രകടിപ്പിച്ച റസ്‌റ്റോറന്റ് അധികൃതര്‍ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. ഡ്യൂട്ടി മാനേജര്‍ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റ് ജീവനക്കാരന്‍ തടയുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന നയങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ടൂറിസം ഔട്ട്‌ലെറ്റുകളോടും ആവശ്യപ്പെട്ടതായും അറിയിച്ചു.

‘വ്യക്തിത്വവുമായി ബന്ധപ്പെട്ട് ആളുകളോട് വിവേചനം കാണിക്കുന്നതിനെ ശക്തമായി തടയും’. അധികൃതര്‍ വ്യക്തമാക്കി. ബഹ്‌റൈനിലെ ആദിലിയയിലെ ലാന്റേണ്‍സ് റസ്‌റ്റോറന്റിലാണ് സംഭവമുണ്ടായത്. 35 വര്‍ഷം പഴക്കമുള്ള ഹോട്ടലാണിത്..

Share this story