അബ്ദുൽ റഹീമിന്റെ മോചനം വൈകും; നിയമനടപടികൾ ഇന്നും പൂർത്തിയായില്ല
റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. നടപടികൾ പൂർത്തിയാക്കാൻ ഇന്നും റിയാദ് നിയമ സഹായ സമിതി ജയിലിലെത്തി.
അതേസമയം ഇന്ന് നടപടികൾ പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിവരം. നാളെ മുതൽ പെരുന്നാൾ അവധി തുടങ്ങുന്നത്തോടെ ഇനി, ഇത് കഴിഞ്ഞാകും ബാക്കി പൂർത്തീകരിക്കാൻ കഴിയുക. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്. സൗദി പെരുന്നാൾ അവധിയിലേക്ക് കടക്കുന്നതിനാൽ മോചനം ഇനിയും നീളുമോ എന്നതാണ് ആശങ്ക.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.
