വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യണമെന്ന് അബുദാബി നഗരസഭ

അബുദാബി: എമിറേറ്റിലെ താമസക്കാര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യണമെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാവും. വ്യക്തികള്‍ക്ക് തങ്ങളുടെ അരുമമൃഗങ്ങളെ പിഴയടക്കാതെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വര്‍ഷത്തെ സമയമാണ് ലഭിക്കുക. ഈ കാലവധി കഴിഞ്ഞിട്ടും രജിസ്റ്റര്‍ ചെയ്യാത്തവരില്‍നിന്നും പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡിഎംടി(ഡിപാര്‍ട്ടമെന്റ് ഓഫ് മുനിസിപാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട്) വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളായ പൂച്ചകളെയും നായകളെയും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആറു മാസത്തിനകം രജീസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. രജിസ്‌ട്രേഷന്‍ ആരംഭിച്ചാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സൗജന്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. എമിറേറ്റിലെ വെറ്റിനറി സ്ഥാപനങ്ങളിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി സമീപിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത മാസം മുതല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കുന്നത് എളുപ്പമാക്കാന്‍ ടാം(ഠഅഅങ) പോര്‍ട്ടലും സജ്ജമാക്കുമെന്നും ഡിഎംടി വെളിപ്പെടുത്തി.

Tags

Share this story