ഖത്തറില്‍ 841 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകളും ഹൈവേകളും പൂര്‍ത്തികരിച്ച് അഷ്ഗല്‍

ദോഹ: ഖത്തറിലുടനീളം 841 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകളും ഹൈവേകളും പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) അറിയിച്ചു. ഇത് യാത്രാ സമയം ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്നും അഷ്ഗല്‍ പറഞ്ഞു. 

ഇതിന് പുറമെ കെട്ടിട നിര്‍മ്മാണ പദ്ധതികയ്ക്ക് കീഴില്‍ 71 സ്‌കൂളുകളും 13 ഹെല്‍ത്ത് സെന്ററുകളും ഏഴ് ആശുപത്രികളും അഷ്ഗാല്‍ നിര്‍മ്മിച്ചതായി അധികൃതര്‍ അറിയിച്ചു.

'അഷ്ഗലിലെ  എക്സ്പ്രസ് വേ പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഏകദേശം 841 കിലോമീറ്റര്‍ എക്സ്പ്രസ് വേകളും ഹൈവേകളും നിര്‍മ്മിച്ചു. അതില്‍ ഏറ്റവും പുതിയ ഉദാഹരണമാണ് സബഹ് അല്‍ അഹമ്മദ് കോറിഡോര്‍''-അഷ്ഗലിന്റെ റോഡ്‌സ് പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വെസ്റ്റേണ്‍ ഏരിയാ വിഭാഗം മേധാവി ഫഹദ് അല്‍ ഒതൈബി പറഞ്ഞു. 

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഉം ലെഖ്ബ ഇന്റര്‍ചേഞ്ച് വരെയാണ് സബഹ് അല്‍ അഹമ്മദ് കോറിഡോര്‍ പ്രോജക്ട്. അഷ്ഗലിന്റെ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ് പൗരന്മാര്‍ക്ക് നവീകരിച്ച റോഡ് ശൃംഖലയും സംയോജിത യൂട്ടിലിറ്റി സേവനങ്ങളും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

'റോഡുകള്‍, ലൈറ്റിംഗ്, ലാന്‍ഡ്സ്‌കേപ്പിംഗ്, മലിനജല ശൃംഖലകള്‍ക്കുള്ള ഡ്രെയിനേജ് എന്നീ സേവങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. പദ്ധതിവഴി കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിന് അഷ്ഗലിന് ഒരു സൂപ്പര്‍വൈസറി കമ്മിറ്റിയുണ്ടെന്നും, ഇത് കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേക ട്രാക്കുകള്‍ നല്‍കിക്കൊണ്ട് റോഡുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ കമ്മറ്റി പാര്‍ക്കുകള്‍, ഗ്രീനറികള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവ നിര്‍മ്മിച്ച് സമൂഹത്തില്‍ ആരോഗ്യവും കായിക-വ്യായാമവുമായ ഒരു സംസ്‌കാരം സൃഷ്ടിക്കുന്നുവെന്നും അല്‍ ഒതൈബി പറഞ്ഞു.

Share this story