ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശവപ്പെട്ടി; കാഴ്ചക്കാരെ കാത്ത് ദുബൈ എക്സ്പോ ഈജിപ്ത് പവലിയിനിൽ

ദുബൈ: ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുരോഹിതനെ അടക്കം ചെയ്ത ശവപ്പെട്ടി ഈജിപ്തിൽ നിന്ന് ദുബൈയിലെത്തി. ഇനി ആറുമാസം എക്സ്പോ 2020 യിലെ ഈജിപ്ഷ്യൻ പവലിയനിൽ ഈ ശവപ്പെട്ടി കാഴ്ചക്കാരെ കാത്തിരിപ്പുണ്ടാകും.

വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈജിപ്തിൽ നിന്ന് മനുഷ്യരൂപത്തിലുള്ള അതിപുരാതന ശവമഞ്ചം ദുബൈയിലെത്തിച്ചത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഫറോവമാരുടെ കാലത്ത് ജീവിച്ചിരുന്ന ഇഡോസിറിന്റെ മകൻ സാംറ്റിക് എന്ന പുരോഹിതന്റെ മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടിയാണിതെന്ന് ഇതെന്ന് ഈജിപ്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഈജിപ്ഷ്യൻ ദേവതമാരുടെയും, പ്രാപ്പിടിയന്റെ അതിമനോഹരമായ ചിത്രങ്ങളടക്കമുള്ള ഈ ശവപ്പെട്ടി ഇനി ആറുമാസം ദുബൈ എക്സ്പോ 2020ലെ ഈജിപ്ഷ്യൻ പവലിയനിൽ കാണികളെ ആകർഷിക്കാനുണ്ടാകും. ഈജിപ്തിലെ സഖാറ മേഖലയിൽ നിന്ന് കണ്ടെത്തിയതാണ് ഈ പ്രാചീന ശവപ്പെട്ടി. ഇതിന് പുറമെ ടൂടൻകാമൻ രാജാവ് ഉപയോഗിച്ച വസ്തുക്കളുടെ പകർപ്പുകളും എക്സ്പോയിലെ ഈജിപ്ഷ്യൻ പവലിയനിൽ എത്തിച്ചിട്ടുണ്ട്.

Share this story