കുവൈത്തിനു നേരെ ഇന്നും ഡ്രോൺ ആക്രമണം
കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ രാജ്യത്തെ ലക്ഷ്യമിട്ട് ഒന്നിലേറെ ആക്രമങ്ങൾ ഉണ്ടായി.അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കുവൈത്തിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണം ആണിത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്ത് ആകമാനം സൈറൻ മുഴങ്ങി. പിറകെ സ്ഫോടന ശബ്ദങ്ങളും കേട്ടു. ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണ് ശബ്ദങ്ങലെന്ന് സൈന്യം അറിയിച്ചു. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് സൈന്യം അഭ്യർഥിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിനെ നേരെ വലിയ ആക്രമണം നടന്നിരുന്നു.
യു.എസ്-ഇറാൻ വെടി നിർത്തൽ കരാർ നിലവിൽവന്നതോടെ അവസാനിച്ച ആക്രമണങ്ങൾ പ്രശ്നം വീണ്ടും വഷളായി തുടങ്ങിയതോടെ പുനരാരംഭിച്ചു. ഒരിടവേളക്കു ശേഷം മേയ് 28നാണ് കുവൈത്തിൽ ആക്രമണം ഉണ്ടായത്.
രണ്ട് ദിവസം മുമ്പും കുവൈത്ത് ആക്രമിക്കപ്പെട്ടു. ഇതിന് പിന്നാലെയാണഅ ഇന്ന് പുലർച്ചെ വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമണങ്ങളെ കുവൈത്ത് സൈന്യം കൃത്യതയോടെ ചെറുക്കുന്നുണ്ട്. മറ്റു സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്.
ആക്രമണ വസ്തുക്കളുടെ കഷ്ണങ്ങളോ തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കളോ കണ്ടാൽ അവയെ സമീപിക്കരുതെന്ന് അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവ പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കാം അല്ലെങ്കിൽ സ്ഫോടന സാധ്യതയുള്ളതാകാം. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ 112ൽ റിപ്പോർട്ട് ചെയ്യണം.
