എക്സ്പോ 2020; ദുബായിലേക്ക് ലോകത്തെ സ്വാഗതം ചെയുന്നു: ഷെയ്ഖ് മുഹമ്മദ്

യുഎഇയിലെ ആഗോള പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വർഷങ്ങളുടെ യാത്രയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ 6 മാസം നീണ്ടുനിൽക്കുന്ന പരിപാടി എക്സ്പോ 2020 ദുബായിയുടെ ആതിഥേയ രാജ്യം എന്ന നിലയിൽ സഹിഷ്ണുതയുടെ നാട്ടിലേക്ക് ലോകത്തെ മുഴുവൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വാഗതം ചെയ്തു.

എക്സ്പോ 2020 ഗംഭീരമായ പരിപാടിയായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പങ്കുവച്ചു.ചരിത്രത്തിൽ ആദ്യമായാകും ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഈ പരിപാടി നന്നായി നടത്താൻ കഴിവുള്ളവരാണ്. നാളെയുടെ ലോകത്തെ നിർമ്മിക്കുന്നതിൽ വലിയൊരു സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ഒരു ഫലവൃക്ഷമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചെന്നും മനുഷ്യരാശിയെ സേവിക്കാൻ ഏറ്റെടുക്കുന്ന ഏതൊരു ദൗത്യത്തിലും സ്ഥാനത്തിലും മികവ് പുലർത്താനുള്ള അസാധാരണമായ കഴിവ് എമിറാത്തികൾ വീണ്ടും വീണ്ടും തെളിയിച്ചതിനും ദേശീയ പ്രവർത്തകരുടെ മികവിനും അസാധാരണമായ ശേഷിയെയും ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.

ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദര്‍ശകരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നത്. 2020ല്‍ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ കോവിഡ് സാഹചര്യത്തിലാണ് ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്. 2022 മാര്‍ച്ച് 31നാണ് സമാപനം.

Share this story