അബുദാബിയിലെ ഹിന്ദുക്ഷേത്ര സമര്‍പ്പണം 2024 ഫെബ്രുവരി 14ന്

അബുദാബിയിലെ പരമ്പരാഗത ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മധ്യപൂര്‍വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ അബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തിന്റെ നിര്‍മാണം അബു മുറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരിയില്‍ തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ബാപ്‌സ് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ആഗോള ഐക്യത്തിനുള്ള ആത്മീയ മരുപ്പച്ചയായിരിക്കും അബുദാബിയിലെ ശിലാക്ഷേത്രം. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരനും യുഎഇയിലേക്ക് കൊണ്ടുവരുന്നതാകും ക്ഷേത്രമെന്നും അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിനായി നടത്തുന്ന ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. 14ന് ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തില്‍ 18 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും ബാപ്‌സ് പ്രസിഡന്റ് പൂജ്യ മഹന്ത് സ്വാമി മഹാരാജും പങ്കെടുക്കും. രജിസ്‌ട്രേഷനായി ഫെസ്റ്റിവര്‍ ഓഫ് ഹാര്‍മണി എന്ന പേരില്‍ ആപ് പുറത്തിറക്കിയെങ്കിലും രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അബുദാബി സര്‍ക്കാര്‍ സംഭാവന ചെയ്ത 27 ഏക്കറിലാണ് ക്ഷേത്രനിര്‍മാണം. 55000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ആകെയുള്ളത്. സങ്കീര്‍ണമായ വാസ്തുവിദ്യയും കൊത്തുപണികളും നിറഞ്ഞതാണ് ശിലാക്ഷേത്രം. ലൈബ്രറി, ക്ലാസ് മുറി, പ്രാര്‍ത്ഥനാ ഹാള്‍, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തത്.

Share this story