സൗദിക്കെതിരെ വീണ്ടും ആക്രമണ ഭീഷണിയുമായി ഹൂതികൾ; യെമനിൽ ഗുരുതര മാനുഷിക പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്രസഭ

ഹൂതി

റിയാദ്/സനാ: സൗദി അറേബ്യയിലെ സൈനിക താവളങ്ങൾക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഭീഷണിപ്പെടുത്തി. സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്നാണ് ഹൂതികളുടെ വാദം.

​ഖമീസ് മുഷൈത്, അബഹ ഉൾപ്പെടെയുള്ള സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ സൗദിയിൽ മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആക്രമണങ്ങളിൽ ഏതാനും സാധാരണക്കാർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

​അതേസമയം, യെമനിൽ ആഭ്യന്തരയുദ്ധം വീണ്ടും കടുക്കുന്നത് ലക്ഷക്കണക്കിന് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പോരാട്ട മേഖലകളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും മരുന്നിന്റെയും രൂക്ഷമായ ക്ഷാമം യെമനെ വൻ മാനുഷിക ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് യു.എൻ കമ്മീഷനും അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു. 

Tags

Share this story