ഇറാന്റെ ടാങ്കർ കപ്പലുകൾ തകർത്തു; പടക്കപ്പലിന് നേരെയുണ്ടായ മിസൈലാക്രമണം പ്രതിരോധിച്ചുവെന്നും അമേരിക്ക
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്ത് ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. യുഎസ് നാവികസേനയുടെ പടക്കപ്പലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം വിജയകരമായി പ്രതിരോധിച്ച ശേഷമാണ് തിരിച്ചടി നൽകിയതെന്ന് അമേരിക്ക വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇറാന്റെ ടാങ്കർ കപ്പലുകൾ നശിപ്പിച്ചതെന്നാണ് യുഎസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കവിഞ്ഞു.
ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിനടുത്തും ഇറാനിയൻ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് യുഎസ് നാവികസേനാ പടക്കപ്പലിന് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് സെന്റ്കോം വ്യക്തമാക്കി.
ഇതിന് പ്രതികാരമായി ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഐആർജിസി ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു. വിജനമായ പ്രദേശങ്ങളിൽ പതിച്ച രണ്ട് മിസൈലുകൾ ആളപായമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് സായുധ സേന വ്യക്തമാക്കുന്നു.
