നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: നിയമ ലംഘനങ്ങളെ തുടര്‍ന്ന് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് സംശയിക്കപ്പെടുന്ന അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടയും. 

രാജ്യത്തെ ബാങ്കുകളുടെ സഹായത്തോടെ ആഭ്യന്തര മന്ത്രാലയമാണ്  ഇതിനുള്ള നീക്കം തുടങ്ങിയതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പിന്നീട് നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇതിന് താമസകാര്യ വിഭാഗത്തിന്റെയും ബാങ്കുകളുടെയും യോജിച്ച പ്രവര്‍ത്തനം ആവശ്യമായി വരും. 

അതേസമയം, ഉടന്‍ തന്നെ എല്ലാ അക്കൗണ്ടുകളുടെ കാര്യത്തിലും ഈ നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗിക പ്രയാസങ്ങളുണ്ടെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.

മിനിമം ബാലന്‍സ് ആവശ്യമില്ലാത്തതോ പണമൊന്നും നിക്ഷേപിക്കാത്തതോ ആയ സാധാരണ പ്രവാസികളുടെ അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനോ മരവിപ്പിക്കുന്നതിനോ തടസമുണ്ടാകില്ല. എന്നാല്‍ ലോണ്‍ എടുത്തിട്ടുള്ള അക്കൗണ്ടുകള്‍ ഉടന്‍ തന്നെ മരവിപ്പിക്കാന്‍ സാധിക്കില്ല. 

അക്കൗണ്ട് ഉടമ രാജ്യത്ത് ഇല്ലെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുളും റദ്ദാക്കാനാവില്ല. ഇത്തരത്തിലൂള്ള അക്കൗണ്ടുകളില്‍ ഉടമകള്‍ ഇടപാടുകള്‍ അവസാനിപ്പിച്ചതിന് ശേഷമേ മരവിപ്പിക്കാന്‍ സാധ്യമാകുകയുള്ളു എന്നാണ് ബാങ്കിങ് രംഗത്തുള്ളവരുടെ അഭിപ്രായം.

Share this story