കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി; അന്തരഫലങ്ങള്‍ സാരമായി ബാധിക്കുമെന്ന് പഠനം

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകളെ കൊറോണയുടെ പ്രത്യാഘാതങ്ങള്‍ സാരമായി ബാധിച്ചതായി പഠന റിപ്പോര്‍ട്ട്.  7.3% കുറവാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ അയക്കുന്ന പണത്തില്‍ രേഖപ്പെടുത്തിയിത്.

സര്‍ക്കാര്‍ ഏജന്‍സിയുടെ പഠനമാണ് ഇത് വ്യക്തമാക്കുന്നത്. ആകെ 5.3 ബില്യണ്‍ ദിനാര്‍ ആണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച തുക. ഇത് കുവൈത്തിന്റെ ജിഡിപിയുടെ 12.9 ശതമാനത്തോളമാണ്. ഇതിന് പുറമെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അമിത നികുതി ചുമത്തുന്നത് മൂലം പ്രവാസികള്‍ വിദേശ കറന്‍സിയെ ആശ്രയിക്കാന്‍ ഇടയാകും. 

ഇതിന് പുറമെ ഹവാല ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്ര വാദ ധനസഹായം മുതലായ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നും, സാമ്പത്തികവും വാണിജ്യപരവുമായ കേന്ദ്രമായി മാറാനുള്ള കുവൈത്തിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നില്ലെന്നും പഠനം പറയുന്നു. 

കുവൈത്തിന്റെ നികുതി ചുമത്താനുള്ള നീക്കം ഫണ്ടിലെ അംഗരാജ്യങ്ങളുടെ ബാധ്യതകള്‍ ലംഘിക്കുന്നുണ്ടെന്നും വിദേശ പണമിടപാടുകള്‍ക്ക് ജിസിസി രാജ്യങ്ങളൊന്നും നേരിട്ട് നികുതി ചുമത്തുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് നാട്ടിലേക്ക് പണം അയക്കുന്നവരില്‍ ഇന്ത്യക്കാരാണ് ഒന്നാമത്. 29.5 ശതമാനം വിഹിതമാണ് ഇന്ത്യക്കാര്‍ നല്‍കുന്നത്. 24.2% വിഹിതവുമായി ഈജിപ്‌സ്ത് രണ്ടാം സ്ഥാനത്തും 9 ശതമാനം വിഹിതവുമായി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണ്.

Share this story