പ്രവാസികൾക്ക് ആശങ്ക: ഇന്ത്യ-കുവൈത്ത് വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

ഇന്ത്യൻ എയർലൈനുകൾ ഇതുവരെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല

കുവൈത്ത് സിറ്റി: ഇന്ത്യ -കുവൈത്ത് വിമാന ടിക്കറ്റ് നിരക്ക് വലിയ തോതിൽ ഉയരുന്നത് പ്രവാസികൾക്ക് ആശങ്കയാകുന്നു .സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇപ്പോഴത്തെ നിരക്ക്. ഇതോടെ കുവൈത്തിലേക്ക് തിരികെയെത്താനുള്ള ഇന്ത്യക്കാരുടെ ആഗ്രഹം പ്രതിസന്ധിയിലായിരിക്കുകയാണ്.

DGCA ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് ശേഷം സെപ്റ്റംബർ ആദ്യ രണ്ട് ആഴ്ചകളിൽ KD 700 മുതൽ KD 850 വരെയുള്ള നിരക്കുകളാണ് കുവൈത്ത് വിമാന കമ്പനികൾ ഈടാക്കുന്നത്.

അതേ സമയം ഇന്ത്യൻ എയർലൈനുകൾ ഇതുവരെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ കമ്പനികൾ നിരക്ക് പ്രഖ്യാപിക്കുന്നതോടെ ടിക്കറ്റ് വില പകുതിയോളമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്.

നേരിട്ടുള്ള വിമാന സർവീസിന് കുവൈത്ത് അനുമതി നൽകിയത് ഉപയോഗപ്പെടുത്തി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 176 യാത്രക്കാരുമായി വന്ന വിമാനം ഇന്ന് രാവിലെ കുവൈത്തിലെത്തിയിരുന്നു .

Share this story