സൗദിയിൽ വൻ ആകാശദുരന്തം; അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ദേശീയ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വൻ ആകാശദുരന്തം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് രാജ്യത്തെ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സൗദിയിലെ കിഴക്കൻ പ്രവിശ്യയിലുള്ള പ്രധാന എണ്ണ ടെർമിനലായ റാസ് തനൂറയിൽ ഞായറാഴ്ച്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. എണ്ണ-ഗ്യാസ് ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പതിവ് യാത്രാ സർവീസിലായിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് തനൂറ ടെർമിനലിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരാംകോ പുനരാരംഭിച്ചത്. പ്രവർത്തനങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് രാജ്യത്തെ നടുക്കിയ ഈ വലിയ ദുരന്തം ഉണ്ടായിരിക്കുന്നത്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ വിവിധ സുരക്ഷാ ഏജൻസികളുടെയും വ്യോമയാന വിദഗ്ധരുടെയും നേതൃത്വത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൗദി ഊർജ്ജ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രാലയം അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
