ഒമാനിൽ ലോക്ഡൗൺ ഇളവ്; വ്യാപാര മേഖല ഉണർവ് നൽകുമെന്ന് വ്യാപാരികൾ
മസ്കത്ത്: സുപ്രീംകമ്മിറ്റി ഉളവുകൾ വ്യാപാര മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങുമെന്നും അതുവഴി വ്യാപാര മേഖല ശക്തിപ്പെടുമെന്നുമാണ് റൂവിയിലെ ഭൂരിപക്ഷം വ്യാപാരികളും പറയുന്നത്.
അതിനാൽ സുപ്രീം കമ്മിറ്റി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വ്യാപാരികൾ. പൊതുവെ ചൂടു കാലത്ത് ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കാറുണ്ട്. അത്യാവശ്യക്കാർതന്നെ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്. നിയന്ത്രണം കാരണം രാത്രി കാലങ്ങളിൽ പോലും പുറത്തിറങ്ങാത്തത് വ്യാപാര മേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. അതോടൊപ്പം വിദേശികളുടെ കൊഴിഞ്ഞുപോക്ക് വ്യാപാര മേഖലക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ധാരാളം വിദേശികളാണ് ഒമാനിൽ നിന്നും തിരിച്ചുപോയത്. ഇതിൽ വലിയ എണ്ണം മലയാളികളുമാണ്. അധികം വിലപേശുകയും മറ്റും ചെയ്യാത്ത മലയാളി ഉപഭോക്തക്കളെ മാന്യരായ ഉപഭോക്താക്കളായാണ് വ്യാപരികൾ കണക്കാക്കുന്നത്.
മലയാളികളുടെ കൊഴിഞ്ഞുപോക്ക് മലയാളി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുപ്രീം കമ്മിറ്റി നൽകിയ ഇളവുകളെ സ്വാഗതം ചെയ്യുന്നതായി റൂവിയിൽ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുന്ന വടകര സ്വദേശി ഹരിദാസൻ പറഞ്ഞു. നിലവിൽ വ്യാപാരം വളരെ മോശമാണ്. പല വ്യാപാരികളും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ചൂടും കോവിഡ് ഭീതിയും കാരണം ജനങ്ങൾ മാർക്കറ്റിലിറങ്ങുന്നില്ല. കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി പല കമ്പനികളും ജീവനക്കാരെ പുറത്തുവിടുന്നില്ല. സാധാരണ വെള്ളിയാഴ്ച വീട്ടുവേലക്കാരും മറ്റും മാർക്കറ്റിലിറങ്ങാറുണ്ട്. അവർ കാര്യമായി എത്തുന്നില്ല. പൊതുജനങ്ങൾ പുറത്തിറങ്ങുകയാണെങ്കിൽ വ്യാപാര മേഖല മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കമ്മിറ്റി തീരുമാനം വ്യാപാര മേഖലക്ക് ഉണർവുണ്ടാക്കുമെന്ന് റൂവിയിൽ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന പേരാമ്പ്ര സ്വദേശി മുർഷിദ് പറഞ്ഞു. എന്നാൽ വലിയ വ്യാപാരമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവെ ചൂടു കാലത്ത് പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് കുറവാണ്. എങ്കിലും ഏറെ കാലമായി ജനങ്ങൾ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് കുറവായിരുന്നു. അതിനാൽ രാത്രികാല നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ ജനങ്ങൾ പുറത്തുറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏതായാലും രാത്രികാല നിയന്ത്രണം എടുത്തുകളഞ്ഞത് നഗരങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. നിലവിൽ എട്ടു മണിയോടെ കടകൾ അടക്കുന്നതിനാൽ പട്ടണങ്ങൾ ഇരുട്ടിലാവുകയും ആളൊഴിയുകയും ചെയ്തിരുന്നു. തുറന്നു പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും തിരക്ക് കുറഞ്ഞിരുന്നു. പുതിയ തീരുമാനം എല്ലാ മേഖലക്കും ഉണർവ് നൽകുമെന്നുതന്നെയാണ് കരുതുന്നത്.