ഒമാന്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; പി.സി.ആര് പരിശോധനക്ക് 25 റിയാല്‍, യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
മസ്കറ്റ്: ഒക്ടോബര്‍ ഒന്നിന് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് യാത്രക്കാര്‍ പി.സി.ആര് പരിശോധനക്ക് 25 റിയാല്‍ ഫീസ് നല്‍കണം.
വിമാന ജീവനക്കാരെയും 15 വയസില്‍ താഴെയുള്ള കുട്ടികളെയും പി.സി.ആര് പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏഴു ദിവസം വരെ താമസിക്കാന്‍ ഒമാനില്‍ എത്തുന്നവര്‍ തറാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഏഴു ദിവസത്തില്‍ കൂടുതല്‍ താമസിക്കാനെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറൻ്റെൻ നിര്‍ബന്ധമാണ്. ഇവര്‍ തറാസുദ് പ്ലസ് ബ്രേസ്ലൈറ്റ് ധരിക്കുകയും വേണം. ക്വാറൻ്റെൻ നിര്‍ബന്ധമുള്ള വിദേശികള്‍ താമസ സൗകര്യം ഉറപ്പാക്കണം.
ഇതോടൊപ്പം സ്വദേശികള്‍ അല്ലാത്ത സന്ദര്‍ശകര്‍ക്ക് ഒരു മാസത്തെ കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷൂറന്‍സ് കവറേജ് ഉണ്ടായിരിക്കുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാര്‍ അല്ലാത്തവരെ മതിയായ പെര്‍മിറ്റില്ലാതെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല.
യാത്രക്കാര്‍ക്ക് ഒരു ഹാന്‍ഡ്ബാഗും ഡ്യൂട്ടിഫ്രീയില്‍ നിന്നുള്ള ഒരു ബാഗും മാത്രമാണ് അനുവദിക്കുകയുള്ളൂവെന്നും അതോറിറ്റി അറിയിച്ചു. പുറപ്പെടാനുള്ള യാത്രക്കാര്‍ മൂന്ന് മുതല്‍ നാലു മണിക്കൂര്‍ വരെ സമയത്തിന് മുമ്പ് വിമാനത്താവളത്തില്‍ എത്തണം. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലേക്കും യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുകയുള്ളൂ.
അതേസമയം, സ്വദേശികള്‍ക്കും റസിഡന്റ് വിസയുള്ള വിദേശികള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രാജ്യത്തേക്ക് വരാനാകുമെന്നും അതോറിറ്റി പ്രസിദ്ധീകരിച്ച കൊറോണ ട്രാവല്‍ ഗൈഡില്‍ പറയുന്നു.