ഒമാനിൽ കോവിഡ് വ്യാപനം കുറഞ്ഞാൽ ഇളവെന്ന് സുപ്രീം കമ്മിറ്റി
മസ്കത്ത്: കോവിഡ് വ്യാപനം കുറഞ്ഞാൽ റമദാനിൽതന്നെ നിയന്ത്രണങ്ങളിൽ ഇളവനുവദിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി. കോവിഡ് സംബന്ധിച്ച സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായാൽ റമദാനിലെ പ്രവർത്തന-സഞ്ചാര നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. എന്നാൽ, സാഹചര്യം കൂടുതൽ മോശമായാൽ നടപടി ശക്തമാക്കേണ്ടി വരും. അതിനാൽ എല്ലാവരും മുൻകരുതൽ നടപടികളുമായി സഹകരിക്കുകയും ഒരുമിച്ചുകൂടൽ ഒഴിവാക്കുകയും വേണം -അദ്ദേഹം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കേസുകൾ വർധിക്കുന്നതിനാൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടുന്നതിൽ കാര്യമില്ല എന്ന് പറയുന്നവരുണ്ട്.
എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നില്ലെങ്കിൽ രോഗികളുടെ എണ്ണം ഇന്നത്തേതിന്റെ ഇരട്ടിയാകുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനിലെ 32 ലക്ഷം ജനങ്ങൾക്ക് ഈ വർഷം വാക്സിൻ നൽകുമെന്നും സുപ്രീം കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്സിൻ ഡ്രൈവിന്റെ ആദ്യഭാഗം ജൂണിലും രണ്ടാം പകുതി ഡിസംബറോടെയുമാണ് പൂർത്തിയാവുക.
കോവിഡിന്റെ വ്യാപനത്തെ നിയന്ത്രിക്കാൻ ഒന്നിലേറെ തവണ രാജ്യത്തിന് സാധ്യമായിട്ടുണ്ടെന്നും വാക്സിൻ നൽകുന്നതിൽ അടിയന്തര ശ്രദ്ധനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി പറഞ്ഞു. കൂടിച്ചേരലുകൾ ഒഴിവാക്കാനുള്ള നിർദേശം ലംഘിക്കുന്നതാണ് വൈറസിന്റെ അതിവ്യാപനത്തിന് കാരണമാകുന്നത്. സാമ്പത്തിക പ്രതിസന്ധി വാക്സിനേഷനെ ഒരുതരത്തിലും ബാധിക്കില്ല. സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് വാക്സിൻ ലഭ്യമാക്കുന്നതിൽ പിന്തുണനൽകിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കമ്മിറ്റി അംഗങ്ങളായ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഗതാഗത-വാർത്ത വിതരണ മന്ത്രി സൈദ് ബിൻ ഹമൂദ് അൽ മവാലി, പൊലീസ് അസി. ഐ.ജി മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.