ഒമാനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗം: ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് സുപ്രിം കമ്മറ്റി

മസ്‌കത്ത്: ഒമാനില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തു നിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ഒമിക്രോണ്‍ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൂന്നാം ഡോസ് (ബൂസ്റ്റര്‍ ഡോസ്) വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് സുപ്രിം കമ്മറ്റി അറിയിച്ചു. 18 വയസും അതിന് മുകളില്‍ പ്രയാമുള്ളവര്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പുതിയ തീരുമാനങ്ങള്‍ സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ചു. വാക്സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.

കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ , എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50 ശതമാനം വരെ കര്‍ശനമായും പരിമിതപ്പെടുത്തുവാന്‍ സുപ്രീം കമ്മറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും.

Share this story