ജറുസലേം വെടിവെപ്പിനെ അപലപിച്ച് യുഎഇ; എല്ലാതരം അക്രമങ്ങളെയും ഭീകരവാദത്തെയും എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ജറുസലേം

അബുദാബി: ജറുസലേമിൽ നടന്ന വെടിവെപ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഇസ്രായേലി പൗരൻമാർ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും യുഎഇ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും എതിർക്കുന്ന നിലപാടാണ് യുഎഇയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

​അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച യുഎഇ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും യുഎഇ ഊന്നിപ്പറഞ്ഞു.

​ഇസ്രായേലിലെ ബസ് സ്റ്റോപ്പിൽ രണ്ട് പലസ്തീൻ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേലി പോലീസ് അറിയിച്ചു. ഗാസയിലെ സംഘർഷങ്ങൾക്കിടയിൽ ഈ മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ അക്രമ സംഭവങ്ങളിൽ ഒന്നാണിത്. ഹമാസ് ഈ ആക്രമണത്തെ "അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണം" എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Tags

Share this story