ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിച്ച് യു.എ.ഇ; മേഖലയിൽ വൻ നയതന്ത്ര വിള്ളൽ

UAE iran

അബുദാബി: പേർഷ്യൻ ഗൾഫ് മേഖലയിലെ സുരക്ഷയും സമാധാനവും മുൻനിർത്തി ഇറാനുമായുള്ള എല്ലാവിധ വാണിജ്യ-വ്യാപാര, സാമ്പത്തിക ഇടപാടുകളും യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗികമായി ഈ തീരുമാനം അറിയിച്ചത്.

​കടൽപ്പാതകളെ ലക്ഷ്യമാക്കി ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യു.എ.ഇ വ്യോമസേന കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർണായക തീരുമാനം. ഇതിൽ ഒരു മിസൈൽ യു.എ.ഇയുടെ സമുദ്ര അതിർത്തിയിലും മറ്റൊന്ന് അതിർത്തിക്ക് പുറത്തുമായി കടലിൽ പതിച്ചു. സംഭവത്തെ തുടർന്ന് ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു.

​അതേസമയം, യു.എ.ഇയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അയൽപക്ക ബന്ധങ്ങളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുന്നതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

​മേഖലയിലെ കപ്പൽ ഗതാഗതത്തിനും സാമ്പത്തിക വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് യു.എ.ഇ ആവശ്യപ്പെടുകയും സേന പൂർണ്ണ സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Tags

Share this story