കെ. എം. റോയി അനുസ്മരണം ഷാർജയിൽ ചിരന്തന സംഘടിപ്പിച്ചു

Report : Mohamed Khader Navas

ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ  നേതൃത്വത്തിൽ, ചിരന്തന സംഘടന ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പത്രപ്രവർത്തക കുലപതിയും      എഴുത്തുകാരനും ദി ഹിന്ദു, യു.എൻ.ഐ ലേഖകനും ദീർഘനാൾ മംഗളം ജനറൽ എഡിറ്ററുമായിരുന്ന കെ.എം.റോയിയുടെ അനുസ്മരണം നടത്തി. 

ഇൻകാസ്  യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്  അഡ്വ. വൈ.എ.റഹീം  ഉദ്ഘാടനം ചെയ്തു.

എല്ലാവരുടേയും ശ്രദ്ധയും സ്നേഹവും തൻ്റെ നിലപാടുകളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തിത്വമാണ്  കെ.എം.റോയിയുടേതെന്നും 1993 ൽ കോളം എഴുത്തിന് ആദ്യമായി അവാർഡ് വാങ്ങിക്കൊണ്ട്  മാധ്യമ ചരിത്രത്തിൽ പുതിയ ചരിത്രം എഴുതി ചേർത്ത മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെഎം റോയിയെന്നും അഡ്വ. വൈ.എ.റഹീം പറഞ്ഞു.

ലക്ഷക്കണക്കിന് മാധ്യമ പ്രവർത്തകരിൽ നിലപാടുകളോട് നീതി പുലർത്തുകയും സമൂഹനന്മ മാത്രം ലക്ഷ്യം വച്ച്  എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത കെ.എം. റോയി എന്ന മാധ്യമ കുലപതി തനിക്ക്  വളരെയധികം ഹൃദയബന്ധവും വ്യക്തി ബന്ധവുമുണ്ടായിരുന്ന പ്രിയപ്പെട്ട മാധ്യമ പ്രവർത്തകനായിരുന്നു  എന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. 

നിരന്തരമായി നീതിക്കുവേണ്ടി കലഹിച്ചു കൊണ്ടിരുന്ന അദ്ദേഹം സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം  ചേർന്നു നിന്നു കൊണ്ടായിരുന്നു തൻ്റെ മാധ്യമ ജീവിതം നയിച്ചിരുന്നതെന്നും, അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും അദ്ദേഹം പറഞ്ഞു നിറുത്തി.   

ചടങ്ങിൽ ജലീൽ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. മൂന്ന്  വർഷം  എം ജി യൂണിവേഴ്സിറ്റിയിൽ കെ.എം.റോയി തൻ്റെ അദ്ധ്യാപകനായിരുന്നു എന്നും അന്ന് 6 പി.എച്ച് ഡി യും 3 ഡിലിഗറ്റുമുള്ള  എം. ജി യൂണിവേഴ്സിറ്റിയുടെ ഡയറക്ടറായിരുന്ന ശ്രീ. വെള്ളായണി അർജുനൻ പോലും  കെ. എം റോയിയോട് വളരെ ബഹുമാനത്തോട്കൂടി മാത്രമാണ് ഇടപഴകിയിരുന്നതെന്നും തൻ്റെ കോളേജ് കാലത്തെ അനുഭവങ്ങളിലൂടെ ജലീൽ പട്ടാമ്പി ഓർത്തെടുത്തു. ഇരുളും വെളിച്ചവും, ഇരുപത്തിയഞ്ച് വർഷക്കാലം സമൂഹത്തിന് നേർക്ക് തിരിച്ചുവച്ച  കണ്ണാടിയായിരുന്നു എന്നും, കേവലമായ ഒരു മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഭാഷയെ പുതുക്കിയ, ഭാഷയിൽ വലിയ സംഭാവനകൾ അർപ്പിച്ച പണ്ഡിതൻ കൂടിയായിരുന്നു കെ എം റോയി എന്നും ഉദാഹരണങ്ങൾ നിരത്തി ജലീൽ പട്ടാമ്പി പറഞ്ഞു. 

സമൂഹത്തോട്മാത്രം വിധേയത്വം വച്ചു പുലർത്തുകയും വെളിച്ചത്തിൻ്റെ പാഥയിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്ത മഹാനായ മാധ്യമ പ്രവർത്തകൻ റോയി സാറിൻ്റെ  പേരിൽ ഒരു ഫെലോഷിപ്പ് ഏർപ്പെടുത്തണമെന്നുള്ള ആവശ്യം മുന്നോട്ടുവച്ചു കൊണ്ടാണ് ജലീൽ പട്ടാമ്പി തൻ്റെ ഉജ്വലമായ മുഖ്യ പ്രഭാഷണം അവസാനിപ്പിച്ചത്. 

യു.എ.ഇ.ഇൻകാസ് കമിറ്റി ആക്ടിങ് പ്രസിഡന്റ്  ടി.എ.രവീന്ദ്രൻ,കെ.എം. റോയിയുടെ പത്ര പ്രവർത്തന ജീവിതത്തെ വളരെ വ്യക്തമായി വരച്ചുകാട്ടി. പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഒരു വലിയ വ്യക്തിത്വത്തിൻ്റെ ഉടമയായിരുരുന്നു കെ.എം. റോയിയെന്നും,സ്വന്തം ഇഷ്ടപ്രകാരം  തിരഞ്ഞെടുത്ത തൊഴിലിനോട് സത്യസന്ധമായി പെരുമാറുകയും അതിനോട് പൂർണ്ണമായും സ്വയം അർപ്പിച്ചു കൊണ്ട് വ്യക്തിത്വം തെളിയിക്കുകയും ചെയ്ത നല്ല മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും  ടി.എ.രവീന്ദ്രൻ അഭിപ്രായപ്പെട്ടു. 

പ്രവാസി സംരംഭകനും മെട്രോ ജേർണൽ എഡിറ്ററുമായ മുഹമ്മദ്‌ ഖാദർ നവാസ്, എം.സി.കെ നാസർ തുടങ്ങി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ സി.പി. ജലീൽ സ്വാഗതവും .ടി.പി.അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.

Share this story