താനറിയാതെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാലിന്റെ ഇടപാട്; മലയാളി പ്രവാസി കുരുക്കിലായി

ദ:മ്മാം: ബാങ്ക് അകൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി പ്രവാസിക്കെതിരെ സൗദിയില്‍ കേസ്. കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ് മുഹമ്മദിനെതിരെയാണ് ദമ്മാം പൊലീസ് കേസെടുത്തത്. മക്കയില്‍ ഹറമിന് സമീപം ബ്രോസ്റ്റഡ് കടയില്‍ ജീവനക്കാരനാണ് ഇയാള്‍. തുച്ഛവരുമാനക്കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ വന്‍ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. 

ചെറിയ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക ചിന്തിക്കാന്‍ പോലും കഴിയാത്തതാണന്നും തന്നെ ആരോ ചതിയില്‍ പെടുത്തിയതാണെന്നും യുവാവ് പറയുന്നു. സുഖമില്ലാത്ത ഉമ്മയെ കാണാന്‍ നാട്ടില്‍ പോകാന്‍ തയാറെടുക്കുേമ്പാഴാണ് ഭീമമായ സംഖ്യകള്‍ അയച്ചതിന്റെ പേരില്‍ യുവാവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി സ്‌പോണ്‍സര്‍ പോലും അറിയുന്നത്. 

ദമ്മാമിലെ ഷിമാലിയ പൊലീസ് സ്‌റ്റേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിടെ ഹാജരാകാന്‍ സ്‌പോണ്‍സര്‍ യുവാവിനോട് നിര്‍ദേശിച്ചു. ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ദമ്മാമിലെ നന്മ അദാലത്തിന്റെ സംഘാടകരായ ഹമീദ് വടകരയുടേയും ഷാജി മതിലകത്തിന്റേയും സഹായം തേടുകയായിരുന്നു.

യുവാവിനെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് ഇഖാമ നമ്പരില്‍ എടുത്തിട്ടുള്ള അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാല്‍ ഇടപാട് നടത്തിയതായി കണ്ടെത്തിയത്.  എന്നാല്‍ നാഷനല്‍ കോമേഴ്‌സ് ബാങ്കിന്റെ (എന്‍.സി.ബി) ക്യൂക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്കിലും തനിക്ക് അക്കൗണ്ട് ഇല്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഷാജി മതിലകത്തിന്റെ ജാമ്യത്തില്‍ താല്‍ക്കാലികമായി കേസ് ഒഴിവാക്കിയിരിക്കുകയാണ്. 

നാട്ടില്‍ പോകാന്‍ വീണ്ടും റീ എന്‍ട്രി വിസ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ ദമ്മാം റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ് കൂടി ഉണ്ടെന്ന് കണ്ടെത്തി. അവിടെയെത്തിയപ്പോള്‍ ഇതേ ഇഖാമ നമ്പരില്‍ മറ്റൊരു അക്കൗണ്ട് വഴി പണം അയച്ചതായാണ് കേസ്. കൂടുതല്‍ അന്വേഷണത്തില്‍ അവിടെ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ആഷിഖിന്റെ പേരിലുള്ളതല്ലെന്ന് കണ്ടെത്തി.

ആഷിഖിന്റെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നാട്ടില്‍ പോയി രോഗിയായ ഉമ്മയെ കണ്ട് മടങ്ങിവരാന്‍ താല്‍ക്കാലികമായി ആഷിഖിന് യാത്രാവിലക്ക് നീക്കി കൊടുത്തു. ഇഖാമയുടെ പകര്‍പ്പ് മറ്റൊരോ ദുരുപയോഗം ചെയ്തതാണന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this story