യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല: ലെബനനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ

യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല: ലെബനനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ
ടെല്‍ അവീവ്: ഇസ്രായേലുമായി നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല. ഇസ്രായേലുമായി യുദ്ധം തുടരുമെന്ന് പ്രതിജ്ഞ ചെയ്തതായി ഹിസ്ബുല്ല ഉപനേതാവ് നയീം കാസെം പറഞ്ഞു. ഹിസ്ബുല്ല തലവനായിരുന്ന ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് നയീം കാസെം നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ ലെബനനെ സംരക്ഷിക്കുമെന്നും നയീം കാസെം വ്യക്തമാക്കി നസ്ലല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വടക്കന്‍ ഇസ്രായേലിലേക്ക് ഹിസ്ബുല്ല മിസൈലുകള്‍ വിക്ഷേപിച്ചതോടെ ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധം രൂക്ഷമായി. 10 ലക്ഷത്തിലധികം ഇസ്രായേലികള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ യൂണിറ്റും ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള മൊസാദിന്റെ ആസ്ഥാനവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. അതേസമയം, ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. തെക്കന്‍ ലെബനനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ അതിര്‍ത്തി ഇസ്രയേല്‍ യുദ്ധ മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ലെബനനിലെ 20-ലധികം നഗരങ്ങള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഇവിടെയുള്ള ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

Tags

Share this story