മൂർഷിദാബാദിൽനിന്ന് ഹിന്ദുക്കളെ കുടിയിറക്കുന്നു: ആരോപണവുമായി ബിജെപി

കോൽക്കത്ത: വഖഫ് നിയമ ഭേദഗതിയെത്തുടർന്ന് പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ഉടലെടുത്ത സംഘർഷത്തിൽ അയവ്. എന്നാൽ, പ്രദേശത്തുനിന്ന് ഹിന്ദുക്കളെ വ്യാപകമായി ആട്ടിപ്പായിക്കുകയാണെന്ന് ബിജെപിയുടെ ആരോപണം. 400 പേരെയെങ്കിലും ഇത്തരത്തിൽ കുടിയിറക്കിയിട്ടുണ്ടെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.
ഇതിനിടെ, സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ, ആകെ അറസ്റ്റിലായവരുടെ എണ്ണം 150 കടന്നു. ബിഎസ്എഫിന്‍റെ അഞ്ച് കമ്പനികളെയാണ് ക്രമസമാധാനം ഉറപ്പാക്കാൻ ഇവിടെ വിന്യസിച്ചിരിക്കുന്നത്.
മൂർഷിദാബാദിൽ കേന്ദ്ര സേനയെ ഇറക്കാൻ കൽക്കട്ട ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ ബിഎസ്എഫ് സംസ്ഥാന പൊലീസുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ബിഎസ്എഫ് ഐജി കർണി സിങ് ഷെഖാവത്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ തുടരുകയാണ്. സംഘർഷത്തിൽ മൂന്നു പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച നിരവധി വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചിരുന്നു. മൂർഷിദാബാദ് കൂടാതെ മാൾഡ, സൗത്ത് 24 പർഗനാസ് ജില്ലകളിലേക്കും സംഘർഷം വ്യാപിച്ചിരുന്നു.
സമാധാനം പുനസ്ഥാപിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അതിർത്തി ജില്ലകളെ അസ്വസ്ഥതാ ബാധിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി ജ്യോതിർമയി സിങ് മഹാതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.