ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം
യെമനിൽ നിന്നുള്ള ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചു. മിസൈലാക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം ഏഴിരട്ടി മടങ്ങിൽ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. യെമനിൽ നിന്നുള്ള നിരവധി മിസൈലുകൾ ഇതിനോടകം തകർത്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. തുടർന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയിൽ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തിൽ അത് പ്രധാന അജണ്ടയാകും. ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ പതിച്ചത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഭാഗത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണിതെന്നാണ് വിവരം. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. അതേസമയം ജർമൻ, സ്പാനിഷ് വിമാന കമ്പനികൾ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിലേക്കും വഴിതിരിച്ച് വിട്ടിട്ടുണ്ട്. മെയ് അഞ്ച്, ആറ് തീയതികളിൽ ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയതായും വിവരമുണ്ട്.

Tags

Share this story