ഡബിൾ സ്മാർട്ടായി കേരളം; വധൂ-വരന്മാർ ഒരേ സ്ഥലത്ത് വേണമെന്നില്ല: ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: കേരളം ഡിജിറ്റൽ കുതിപ്പിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ സാങ്കേതിക മുന്നേറ്റത്തിന്‍റെ മികച്ച ഉദാഹരണമാണെന്നും മന്ത്രി എം.ബി. രാജേഷ് ഫെയ്സ് ബുക്കിൽ കുറിച്ചു.
ലോകത്തെവിടെ നിന്നും വധു-വരന്മാർക്ക് വീഡിയോ കോൺഫെറൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല. 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനിൽ 21344 ഉം ഓൺലൈൻ വഴിയാണെന്നും മന്ത്രി പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്ന് പോലുമില്ല. വിവാഹം ഓൺലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റർ ചെയ്യാൻ കെ സ്മാർട്ടിൽ സംവിധാനമുണ്ട്.
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. നഗരങ്ങളിൽ 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനിൽ 21344 ഉം ഈ ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നില്ല. പ്രവാസികൾക്ക് മാത്രമല്ല, നാട്ടിൽ ജീവിക്കുന്നവർക്കും ഈ സേവനം ഏറെ പ്രയോജനപ്രദമാണ്. ഇതുൾപ്പെടെയുള്ള കെ സ്മാർട്ട് സേവനങ്ങളാണ് ഏപ്രിൽ 10 മുതൽ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. കെ സ്മാർട്ടിലൂടെ കേരളം ഡബിൾ സ്മാർട്ടാവുകയാണ്