പാലാ എം.എൽ.എ ആയി മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

പാലാ എം.എൽ.എ ആയി മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

ചരിത്രവിജയം നേടി പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ പാലാ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ ബാലൻ, എം.എം മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 54 വർഷത്തിനു ശേഷം ആദ്യമായാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എംഎൽഎയായി വരുന്നത്. 2006-ൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാൻ മാണി സി കാപ്പൻ ആരംഭിച്ച പോരാട്ടം 2019-ൽ ചരിത്രവിജയത്തോടെ പര്യവസാനിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് ടോമിനെ 2943 വോട്ടുകൾക്ക് തോൽപിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയും എൻസിപി നേതാവുമായ മാണി സി കാപ്പൻ പാലാ പിടിച്ചെടുക്കുയായിരുന്നു.

42.31 ശതമാനം വോട്ട് വിഹിതം നേടിയ മാണി സി കാപ്പന് ആകെ 54137 വോട്ടുകളാണ് ലഭിച്ചത്. എതിർസ്ഥാനാർത്ഥിയായ ജോസ് ടോമിന് 51194 വോട്ടുകൾ ലഭിച്ചു. 18044 വോട്ടുകൾ നേടി എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി മൂന്നാം സ്ഥാനത്ത് എത്തി. 2006,2011,2016 വർഷങ്ങളിൽ പാലാ നിയമസഭയിലേക്ക് മത്സരിച്ച മാണി സി കാപ്പൻ ശക്തമായ മത്സരമാണ് കെഎം മാണിക്ക് സമ്മാനിച്ചിരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പൻ പാലായിൽ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങൾ മൂലമുണ്ടായ വോട്ടു ചോർച്ച നേട്ടമായി മാറിയിരുന്നു.

എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാല പരിചയം വെച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതുമാണ് ഉപതിരഞ്ഞെടുപ്പിൽ കാപ്പന് തുണയായത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയിൽ അടി പതറി നിൽക്കുന്ന എൽഡിഎഫിന് തിരിച്ചുവരവിനുള്ള വഴി കൂടിയാണ് പാലാ ജയത്തിലൂടെ മാണി സി കാപ്പൻ തുറന്നിട്ടത്. ബാർകോഴ വിവാദത്തിൽ കുടുങ്ങിയ മാണി 5000 വോട്ടുകൾക്ക് കഷ്ടിച്ചാണ് 2016-ൽ പാലായിൽ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നഷ്ടമായ വിജയമാണ് മൂന്ന് വർഷത്തിനിപ്പുറം കാപ്പൻ തിരികെ പിടിക്കുന്നത്. അഞ്ച് പതിറ്റാണ്ട് കൈവശം വെച്ച് സീറ്റ് നഷ്ടപ്പെട്ടതിന് പല കാരണങ്ങളും യുഡിഎഫും കേരള കോൺഗ്രസും നിരത്തുന്നുവെങ്കിൽ പ്രധാന കാരണം പാർട്ടിക്കുള്ളിലെ കൂട്ടത്തല്ലായിരുന്നു.

Share this story