ജി സുധാകരന്റെ പൂതന പരാമർശം തിരിച്ചടിയായി; അരൂരിലെ തോൽവിയിൽ സിപിഐഎം സെക്രട്ടേറിയറ്റ്

ജി സുധാകരന്റെ പൂതന പരാമർശം തിരിച്ചടിയായി; അരൂരിലെ തോൽവിയിൽ സിപിഐഎം സെക്രട്ടേറിയറ്റ്

അരൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ വിലയിരുത്തലുമായി സിപിഐഎം. ജി സുധാകരന്റെ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തോൽവി ആലപ്പുഴ ജില്ലാ കമ്മിറ്റി അന്വേഷിക്കും. എറണാകുളത്ത് പാർട്ടി വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാർട്ടി വോട്ടുകൾ പോൾ ചെയ്തിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു

മഞ്ചേശ്വരത്തെ ഇടതുപക്ഷസ്ഥാനാർഥിയായ ശങ്കർ റൈയുടെ വിശ്വാസ നിലപാടുകളും സെക്രട്ടറിയേറ്റിൽ വിമർശനവിധേയമായി. സംസ്ഥാനത്ത് ഇടതുപക്ഷ അനുകൂല തരംഗമുണ്ടായിട്ടും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.

ജി സുധാകരന്റെ പൂതന പരാമർശം സ്ത്രീകൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് പാർട്ടി വിലയിരുത്തുന്നു. സിപിഐഎം ശക്തികേന്ദ്രങ്ങളിൽ വരെ വിള്ളൽ വീണത് ഗൗരവത്തോടെയെടുക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം

തൈക്കാട്ടുശേരിയിൽ നടന്ന കുടുംബയോഗത്തിലാണ് ജി സുധാകരൻ ഷാനിമോൾ ഉസ്മാനെതിരെ പൂതന പരാമർശം നടത്തിയത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജു സുധാകരന്റെ പരാമർശം

 

Share this story