വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുത്; താക്കീതുമായി ഗവർണർ

വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുത്; താക്കീതുമായി ഗവർണർ

വിദ്യാഭ്യാസ മേഖലകളിലെ വീഴ്ചകളിൽ താക്കീതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസ പാരമ്പര്യരം നശിപ്പിക്കുന്ന നടപടികൾ ആരിൽ നിന്നുമുണ്ടാകരുത്. കേരളത്തിൽ പാരമ്പര്യത്തിൽ വെള്ളം ചേർക്കരുത്. എം ജി സർവകലാശാലയുടേത് അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണ്. തെറ്റ് എം ജി സർവകലാശാല തിരിച്ചറിഞ്ഞതായും ഗവർണർ പറഞ്ഞു

വിവാദ മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് സ്ഥിരീകരിച്ച് നേരത്തെ ഗവർണറുടെ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ബിടെക് വിദ്യാർഥിയെ ജയിപ്പിക്കാനുള്ള ഇടപെടൽ അധികാര ദുർവിനിയോഗം ചെയ്‌തെടുത്ത നടപടിയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിദ്യാർഥിയെ മന്ത്രി അദാലത്തിൽ ഇടപെട്ട് ജയിപ്പിച്ചെന്നായിരുന്നു പരാതി. വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണയം നടത്താനുള്ള തീരുമാനം വി സി അംഗീകരിക്കാൻ പാടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

മന്ത്രി ഇടപെട്ട് മൂന്നാമതും മൂല്യനിർണയം നടത്തിയത് അധികാര ദുർവിനിയോഗമാണ്. ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസുകൾ മൂന്നാം തവണയും മൂല്യനിർണയം നടത്തുന്നത് സർവകലാശാലയുടെ ചട്ടങ്ങളിലില്ല

മാനുഷിക പരിഗണനയുടെ പേരിലാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു സർവകലാശാല വിശദീകരിച്ചത്. എന്നാൽ ഗവർണറുടെ സെക്രട്ടറി ഈ വാദം തള്ളുകയായിരുന്നു. റിപ്പോർട്ട് ഗവർണർ പരിശോധിച്ചുവരികയാണ്. ഇതിന് ശേഷം നടപടിയുണ്ടാകുമെന്ന് രാജ്ഭവൻ അറിയിച്ചു.

Share this story