നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതൽ ഹർജി തള്ളി; നേരിട്ട് ഹാജരായേ മതിയാകൂവെന്നും കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതൽ ഹർജി തള്ളി; നേരിട്ട് ഹാജരായേ മതിയാകൂവെന്നും കോടതി

നടിയെ ആക്രമിച്ച കേസിൽ തന്നെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹർജി തള്ളിയത്.

കേസിലെ പത്താം പ്രതിയായ വിഷ്ണു നൽകിയ ഹർജിയും കോടതി തള്ളിയിട്ടുണ്ട്. എട്ടാം പ്രതിയായ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ സാധ്യമല്ലെന്നും ജഡ്ജി ഹണി വർഗീസ് വ്യക്തമാക്കി.

ദിലീപ് കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്ന സംഭവത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസിൽ തിങ്കളാഴ്ച പ്രതികൾക്കെതിരെ കുറ്റം ചുമത്തും. കുറ്റം ചുമത്തുന്ന നടപടി പത്ത് ദിവസം വൈകിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

അതിവേഗം വിചാരണ പൂർത്തിയാക്കേണ്ടതുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കേണ്ട ബാധ്യതയുണ്ടെന്നും കോടതി പ്രതിഭാഗത്തെ അറിയിച്ചു. കേസിൽ കുറ്റം ചുമത്തുന്ന ദിവസമായ തിങ്കളാഴ്ച ദിലീപ് അടക്കം എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. എല്ലാ പ്രതികൾക്കും മേൽ ചുമത്തിയ കുറ്റങ്ങൾ എന്തൊക്കെയെന്ന് വായിച്ചു കേൾപ്പിക്കും. ഇതിനായി പ്രതികൾ ഹാജരായേ മതിയാകു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്

 

Share this story