ഗവർണറുടെ പരാമർശങ്ങൾ സംസ്ഥാനത്തെ അവഹേളിക്കുന്നതിന് തുല്യമെന്ന് ഉമ്മൻ ചാണ്ടി; സർക്കാരിന് മൂക്കുകയറിടാനുള്ള നീക്കം അംഗീകരിക്കില്ല

ഗവർണറുടെ പരാമർശങ്ങൾ സംസ്ഥാനത്തെ അവഹേളിക്കുന്നതിന് തുല്യമെന്ന് ഉമ്മൻ ചാണ്ടി; സർക്കാരിന് മൂക്കുകയറിടാനുള്ള നീക്കം അംഗീകരിക്കില്ല

ഒരു രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണഘടനാപരമായി ഗവർണർ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകണം. ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ വിമർശനം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കാനോ മൂക്കുകയറിടാനോ ഉള്ള ഒരു നീക്കവും അംഗീകരിക്കാൻ സാധിക്കില്ല. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോ എന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം

ഭരണഘടനപരമായി ഗവർണ്ണർ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ തയ്യാറാകണം.

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറീടുവാനുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടർ നടപടിയാണത്. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോയെന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്നം മാത്രമാണ്. അതിന്റെ പേരിൽ ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

ഇന്ത്യൻ ജനാധിപത്യ ഭരണ ക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ
പ്രതികരണങ്ങൾ. അതുകൊണ്ട് പരസ്യമായ വിവാദങ്ങൾ ഒഴിവാക്കി നാടിന്റെ പ്രവർത്തനങ്ങൾക്കായി ഗവർണർ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു .

Share this story