വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയ യുവാവ് തൂങ്ങിമരിച്ചു

വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയ യുവാവ് തൂങ്ങിമരിച്ചു

പോർക്കുളം: വാഹന പരിശോധനയ്ക്കായി മോട്ടർ വാഹന വകുപ്പ് അധികൃതർ കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ യുവാവ് വീട്ടിലെത്തി തൂങ്ങി മരിച്ചു. അകതിയൂർ വെളാണ്ടത്ത് കുട്ടന്റെ മകൻ സന്തീഷാണ്(34) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സന്തീഷ് വീട്ടിലേക്ക് പോകുന്നതിനിടെ പന്നിത്തടത്താണ് ഉദ്യോഗസ്ഥർ കൈകാണിച്ചത്. നിർത്താതെ പോയ സന്തീഷ് കൂട്ടുകാരന്റെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. വീട്ടിലെത്തിച്ച് കൂട്ടുകാർ മടങ്ങിയതോടെ സന്തീഷ് മുറിക്കുള്ളിൽ കയറി വാതിലടച്ചു.

ഇതിനിടെ വാഹന നമ്പർ പരിശോധിച്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി. സന്തീഷിന്റെ സഹോദരനെ ഫോണിൽ വിളിച്ച് അടുത്ത ദിവസം വാഹനത്തിന്റെ രേഖകളുമായി എത്തണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥർ മടങ്ങി. വിളിച്ചിട്ടും തുറക്കാതായതോടെ വീട്ടുകാരും നാട്ടുകാരും വാതിൽ പൊളിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ സന്തീഷിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാഹന പരിശോധനാ ഉദ്യോഗസ്ഥർക്കെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഭാര്യ: അശ്വനി. മകൾ: ദിയ.

Share this story