മരുന്നിനെ കുറിച്ചോർത്ത് ടെൻഷനടിക്കേണ്ട; ഈ നമ്പറിൽ വിളിച്ചാൽ വീട്ടിൽ മരുന്നെത്തും
ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകാനുള്ള സംവിധാനമൊരുക്കി കേരളാ പോലീസ്. മരുന്നിനായി 112 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും അഡ്രസും ഫോൺ നമ്പറും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി പൊതിഞ്ഞ ശേഷം പായ്ക്കറ്റ് പോലീസ് ശേഖരിക്കുകയും നോഡൽ ഓഫീസറെ വിവരം അറിയിക്കും.
പ്രത്യേക വാഹനത്തിലോ, ഹൈവേ പട്രോളിംഗ് വാഹനങ്ങളിലെ നിർദിഷ്ട സ്ഥലത്ത് എത്തിക്കാൻ ആവശ്യമായ നിർദേശം നോഡൽ ഓഫീസർ നൽകും. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹന സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കാവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനു വേണ്ടി പോലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.ഇതിനായി ഹൈവേ പട്രോൾ വാഹനങ്ങളുൾപ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളും മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാരെ ഏൽപ്പിച്ചു. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന നിർദേശം പോലീസിനു നൽകിയിട്ടുണ്ട്.