കേരളാ-കർണാടക അതിർത്തി പ്രശ്‌നം പരിഹരിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
കാസർകോട് നിന്നും മംഗലാപുരത്തേക്ക് രോഗികളെ ചികിത്സക്കായി കടത്തിവിടുന്നതുമായി ബന്ധപ്പെട്ട കേരളവും കർണാടകവും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഇക്കാര്യം അറിയിച്ചത്. പ്രശ്‌നം ഇപ്പോൾ നിലനിൽക്കുന്നില്ല. രോഗികളെ ചികിത്സക്കായി കൊണ്ടുപോകാൻ മാർഗരേഖ തയ്യാറാക്കിയെന്നും തുഷാർ മേത്ത വ്യക്തമാക്കി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് തുഷാർ മേത്ത കോടതിയിൽ ഹാജരായത്. രോഗികളെ കൊണ്ടുപോകാൻ ഒരു മാർഗരേഖ തയ്യാറാക്കിയെന്നും തുഷാർ മേത്ത അറിയിച്ചു. ഇത് എന്താണെന്ന് വിശദീകരിക്കാൻ പക്ഷേ അദ്ദേഹം തയ്യാറാക്കിയില്ല
സോളിസിറ്റർ ജനറലിന്റെ വാദം കേരളാ, കർണാടക അഭിഭാഷകർ എതിർത്തില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചത്. കൊറോണ ബാധിതരല്ലാത്ത രോഗികൾ നേരത്തെ അവർ മംഗലാപുരത്ത് ചികിത്സ തേടിയിരുന്നവരാണെങ്കിൽ അതിർത്തി കടത്തി വിടാമെന്നതാണ് മാർഗരേഖയെന്ന് അറിയുന്നു.