ഡോ.പി എ ലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഡോ.പി എ ലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സാമൂഹ്യ പ്രവർത്തകയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. പി എ ലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

‘ആതുരസേവന രംഗത്ത് അവസാനം വരെ സാമൂഹ്യ പ്രതിബദ്ധതയോടെ അവർ നിലകൊണ്ടു. തന്നെ ബാധിച്ച അർബുദത്തോട് പൊരുതിക്കൊണ്ടു തന്നെ, അസാധാരണമായി അവർ സാമൂഹിക രംഗത്ത് പ്രവർത്തിച്ചു’. മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രമുഖ എഴുത്തുകാരിയും ഗൈനക്കോളജി വിദഗ്ധയുമായ ഡോ. പിഎ ലളിത ഇന്ന് വൈകിട്ട് നാലരയോടെയാണ് അന്തരിച്ചത്. മലബാർ ഹോസ്പിറ്റൽസ് ആൻഡ് യൂറോളജി സെന്റർ ചെയർപെഴ്സണും ആലപ്പുഴ ചേർത്തല സ്വദേശിനിയുമാണ് ഡോ. പിഎ ലളിത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിത വിഭാഗത്തിന്റെ സ്ഥാപക ചെയർപേഴ്സനാണ്.

സംസ്ഥാന സർക്കാരിന്റെ വനിതാരത്നം അവാർഡ്, 2006ൽ ഐഎംഎയുടെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം, ഇൻഡോ അറബ് കോൺഫെഡറേഷൻ അവാർഡ്, ഡോക്ടർ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷൺ അവാർഡ്, ഐഎംഎ വനിതാവിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2012 ലെ മികച്ച ഡോക്ടർക്കുള്ള കാലിക്കറ്റ് ലയൺസ് ക്ലബ് അവാർഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാർഡ്, പഞ്ചാബ് നാഷണൽ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2015 ൽ ഡോ. പൽപ്പു സ്മാരക അവാർഡ്, കൈരളി ടിവിയുടെ ബെസ്റ്റ് ഡോക്ടർ അവാർഡ്, ധന്വന്തരി പുരസ്‌കാരം, സിഎച്ച് ചാരിറ്റബിൽ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കർമ്മശ്രീമതി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Share this story