എന്നോ കൈമോശം പോയ എന്റെ ഡാറ്റ സ്പ്രിംഗ്ലർ അടിച്ചുമാറ്റുന്നതിന് മുമ്പ് എനിക്ക് വിൽക്കണം; പ്രതിപക്ഷത്തെ പരിഹസിച്ച് ബി ഉണ്ണികൃഷ്ണൻ

എന്നോ കൈമോശം പോയ എന്റെ ഡാറ്റ സ്പ്രിംഗ്ലർ അടിച്ചുമാറ്റുന്നതിന് മുമ്പ് എനിക്ക് വിൽക്കണം; പ്രതിപക്ഷത്തെ പരിഹസിച്ച് ബി ഉണ്ണികൃഷ്ണൻ

സ്പ്രിംഗ്ലർ ഡാറ്റ വിഷയത്തിൽ രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് വിവാദമുണ്ടാക്കുന്ന പ്രതിപക്ഷത്തെ കണക്കിന് പരിഹസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കേരളം ഇപ്പോൾ കൊവിഡ് ഭീതിയിൽ നിന്ന് ഏകദേശം മുക്തമായി കഴിഞ്ഞു. ഇനിയങ്ങോട്ട് എങ്ങനെയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനി നമ്മുടെ മുഴുവൻ വിവരങ്ങളും ചോർത്തി മരുന്ന് കമ്പനിക്ക് വിറ്റെന്ന ഒരേയൊരു ഭീഷണി മാത്രമാണ് മലയാളികൾ ഇന്ന് നേരിടുന്നതെന്ന് ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു

നമ്മുടെ ആരോഗ്യസംബന്ധമായ ഡാറ്റക്ക് യുകെയിൽ 1000 പൗണ്ട് വിലയുണ്ടെന്ന് നമ്മളോട് പറയുന്നത് നമ്മളെ ഭരിച്ച ഒരു മുൻമന്ത്രിയാണ്. അദ്ദേഹം ഇപ്പോൾ ഭരണത്തിലുള്ളവരെ പോലെ ചുമ്മ അഞ്ഞാപിഞ്ഞാ കണക്കൊന്നും പറയില്ല. ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിംഗ് കമ്പനികളിലൊന്നിൽ നിന്ന് കിട്ടിയ ആധികാരിക വിവരമാണ് അദ്ദേഹം പങ്കുവെക്കുന്നത്. എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ ഈ സ്പ്രിംഗ്ലർ അടിച്ചുമാറ്റി വിൽക്കുന്നതിന് മുമ്പ് എനിക്ക് തന്നെ വിൽക്കണം. 999 പൗണ്ട് തന്നാൽ മതിയെന്നും ബി ഉണ്ണികൃഷ്ണൻ പരിഹസിക്കുന്നു

കുറിപ്പിന്റെ പൂർണരൂപം

ഇന്നലത്തെ ദിവസം മലയാളത്തിലെ മുഴുവന്‍ വാര്‍ത്താചാനലുകളും കണ്ടു. ഇന്ന് പത്രങ്ങളും. പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷം. കേരളത്തില്‍ നിന്ന് കോവിഡ് ഭീഷണി പാടേ ഒഴിഞ്ഞ് പോയിരിക്കുന്നു.

ഇനിയങ്ങോട്ട്, സമൂഹവ്യാപനം ചിന്തകളില്‍ പോലും വേണ്ട. വിദേശത്ത് അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങള്‍, അവരുടെ തിരിച്ചു വരവ്, അതിജീവനം.. ഇതൊന്നും ഒരു പ്രശ്‌നമല്ല. കേരളം ഇനിയങ്ങോട്ട് എങ്ങിനെ എന്ന ചോദ്യം പോലും പ്രസക്തമല്ല. Everything stands resolved.

നമുക്ക് മുമ്പില്‍  ഒരേയൊരു ഭീഷണി മാത്രം. സ്പ്രിംഗ്‌ളര്‍ എന്ന ഒരു അമേരിക്കന്‍ കമ്പനി നമ്മുടെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തി മരുന്നു കമ്പനികള്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നു. പ്രതിരോധിച്ചേ പറ്റൂ. നമ്മുടെ പ്രൈവറ്റ് ഡാറ്റ നമ്മുടേത് മാത്രമാണ്. നമ്മള്‍ അത് ഒറ്റയൊരുത്തനും വിട്ടു കൊടുക്കില്ല.

ഒരാളുടെ ആരോഗ്യസംബന്ധമായ ഡാറ്റക്ക് അങ്ങ് UK യില്‍ 1000 പൗണ്ട് വിലയുണ്ടെന്ന് നമ്മളോട് പറയുന്നത്, നമ്മളെ ഭരിച്ച ഒരു മുന്‍മന്ത്രിയാണ്. അദ്ദേഹം ഇപ്പോള്‍ ഭരണത്തിലുള്ളവരെ പോലെ ചുമ്മാ അഞ്ഞാപിഞ്ഞാ കണക്കൊന്നും പറയില്ല.

ഒരു വ്യക്തിയുടെ മൂല്യം നല്ല കിറുകൃത്യമായി അളന്ന് തൂക്കിനിശ്ചയിക്കുന്ന ഏണസ്റ്റ് ആന്റ് യങ്ങ് എന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിംഗ് കമ്പനികളിലൊന്നില്‍ നിന്ന് കിട്ടിയ ആധികാരിക വിവരമാ അദ്ദേഹം പങ്കുവെയ്ക്കുന്നത്.

ഇനിയുള്ളത് തികച്ചും വ്യക്തിപരം. എന്റെ സ്വകാര്യ ഡാറ്റ എനിക്ക് കൈമോശം വന്നിട്ടുണ്ട്. എനിക്ക് ഫെസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ നിരവധി അക്കൗണ്ടുകള്‍ ഉണ്ട്. എയര്‍റ്റെല്‍, ജിയൊ, ഏഷ്യാനെറ്റ് തുടങ്ങിയ കണക്റ്റിവിറ്റികളുമുണ്ട്. പതിവായി പോവുന്ന കിംസ്, ആസ്റ്റര്‍ തുടങ്ങിയ ആശുപത്രികളിലും, DDC ലാബിലും എന്റെ health data ഉണ്ട്.

എനിക്ക് ആധാറും പാന്‍ കാര്‍ഡും സിബില്‍ സ്‌കോര്‍ ബെയ്‌സ്ട് ക്രെഡിറ്റ് റേറ്റിങ്ങുമുണ്ട്. എന്റെ പ്രൈവറ്റ് ഡാറ്റയുടെ കാര്യം കട്ട പൊക. ഇപ്പൊഴാണേ ഷൂട്ടിങ്ങുമില്ല, തീയറ്ററുമില്ല. അപ്പൊഴാണീ ചിന്ത.

എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ ഈ സ്പ്രിംഗ്‌ളര്‍ അടിച്ചു മാറ്റി വില്‍ക്കുന്നതിനു മുമ്പ് എനിക്ക് വില്‍ക്കണം. ഞാന്‍ തയ്യാര്‍. 999 പൗണ്ട് തന്നാല്‍മതി. ബാറ്റാ ചെരുപ്പു കമ്പനിയുടെ പ്രൈസിങ്ങ് രീതിയോടാ എന്റെയൊരു affinity. MNCs, the bid is open.

Share this story